തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ കേരളത്തിനെതിരെ ചണ്ഡീഗഡ് വ്യക്തമായ മേൽക്കൈ നേടി. ആദ്യ ഇന്നിംഗ്സിൽ കേരളം ഉയർത്തിയ 139 റൺസെന്ന ചെറിയ സ്കോർ പിന്തുടർന്ന ചണ്ഡീഗഡ്, കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുത്തിട്ടുണ്ട്.

നിലവിൽ ചണ്ഡീഗഡിന് മൂന്ന് റൺസിന്റെ ലീഡുണ്ട്. 99 പന്തിൽ 78 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ അർജുൻ ആസാദും 51 റൺസെടുത്ത ക്യാപ്റ്റൻ മനൻ വോറയുമാണ് രണ്ടാം വിക്കറ്റിൽ 117 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ചണ്ഡീഗഡിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 56 ഓവറിൽ 139 റൺസിന് പുറത്തായിരുന്നു. തുടർന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ചണ്ഡീഗഡിന് 25 റൺസെടുക്കുന്നതിനിടെ നിഖിൽ താക്കൂറിനെ (11) നഷ്ടമായെങ്കിലും പിന്നീട് കേരള ബൗളർമാർക്ക് അവസരമൊന്നും നൽകാതെ അർജുൻ ആസാദും മനൻ വോറയും സ്കോർ മുന്നോട്ടു കൊണ്ടുപോയി. നിധീഷ എം.ഡി കേരളത്തിനായി ഒരു വിക്കറ്റ് വീഴ്ത്തി. എന്നാൽ ശ്രീഹരി നായർ, അങ്കിത് ശർമ്മ, എദൻ ആപ്പിൾ ടോം എന്നിവരുൾപ്പെടെയുള്ള മറ്റ് ബൗളർമാർക്ക് ചണ്ഡീഗഡ് സഖ്യത്തെ വേർപിരിക്കാനായില്ല.









