ഓസ്ട്രേലിയയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ ഓസ്ട്രേലിയക്ക് അവസാന പന്തിൽ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ അവസാന പന്തിൽ ഫോർ അടിച്ചാണ് വിജയിച്ചത്. ടിം ഡേവിഡ് ആണ് അവസാന രണ്ട് ഓവറുകളിൽ കൂറ്റനടികൾ നടത്തി വിജയത്തിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

24 റൺസ് എടുത്ത ട്രാവിസ് ഹെഡും 20 പന്തിൽ നിന്ന് 32 റൺസ് എടുത്ത വാർണറും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്. 11 പന്തിൽ 25 റൺസ് എടുത്ത് മാക്സ്വെലും ആക്രമിച്ചു കളിച്ച് ഔട്ടായി. ഇതിനു ശേഷം മിച്ച് മാർഷ് ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ മുന്നോട്ടു കൊണ്ടു പോയത്.
അവസാനം ഓസ്ട്രേലിയക്ക് 2 ഓവറിൽ 35 റൺസ് വേണമായിരുന്നു. 19ആം ഓവറിൽ മിൽനെയെ ടിം ഡേവിഡ് അടിച്ച് പറത്തിയതോടെ ഒരു ഓവറിൽ ജയിക്കാൻ 16 റൺസ് എന്നായി. ടിം സൗത്തി എറിഞ്ഞ് ആദ്യ 3 പന്തിൽ നിന്ന് ആകെ വന്നത് 4 റൺസ്.നാലാം പന്തിൽ ടിം ഡേവിഡ് ഒരു ഫ്ലിക്കിലൂടെ സിക്സ് നേടി. ജയിക്കാൻ 2 പന്തിൽ നിന്ന് 6 റൺസ് എന്നായി. അഞ്ചാം പന്തിൽ 2 റൺസ്. ജയിക്കാൻ ഒരു പന്തിൽ നാല് റൺസ്. ആ പന്ത് 4 അടിച്ച് ടിം ഡേവിഡ് വിജയം നേടി.
ടിം ഡേവിഡ് 10 പന്തിൽ 31 റൺസ് എടുത്തും മിച്ച് മാർഷ് 44 പന്തിൽ നിന്ന് 72 റൺസ് എടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. മികച്ച തുടക്കമാണ് ഫിന്‍ അല്ലന്‍(32) – ഡെവൺ കോൺവേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 17 പന്തിൽ 32 റൺസ് നേടിയ ഫിന്‍ അല്ലന്‍ പുറത്താകുമ്പോള്‍ 5.2 പന്തിൽ 61 റൺസാണ് നേടിയത്.

പിന്നീട് 113 റൺസാണ് ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 35 പന്തിൽ 68 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. താരത്തെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ 46 പന്തിൽ 63 റൺസ് നേടിയ ഡെവൺ കോൺവേയെ മിച്ചൽ മാര്‍ഷ് പുറത്താക്കി.
അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സ് – മാര്‍ക്ക് ചാപ്മാന്‍ കൂട്ടുകെട്ട് 23 പന്തിൽ 41 റൺസ് നേടി ടീമിനെ 215 റൺസിലേക്ക് നയിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺസ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 18 റൺസും നേടി പുറത്താകാതെ നിന്നു.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






