റണ്ണൗട്ടുകളിലൂടെ തിരിച്ചടിച്ച് ഇന്ത്യ, ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 269/6

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെഞ്ചൂറിയണില്‍ ആദ്യ സെഷനില്‍ വിക്കറ്റ് ലഭിക്കാതെ പോയ ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ ആണ് മൂന്ന് വിക്കറ്റുമായി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 82 റണ്‍സ് നേടിയ ഹാഷിം അംലയുടെ വിക്കറ്റാണ് ആദ്യ ദിവസത്തെ വഴിത്തിരിവ് എന്ന് പറയാവുന്നത്. വിക്കറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയ ഇന്ത്യയ്ക്ക് റണ്‍ഔട്ട് രൂപത്തിലാണ് ഭാഗ്യം സിദ്ധിച്ചത്. 246/3 എന്ന നിലയില്‍ നിന്ന് 252/6 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീഴുകയായിരുന്നു. ഹാഷിം അംല പുറത്തായി ഏറെ വൈകാതെ റണ്ണൊന്നുമെടുക്കാതെ ക്വിന്റണ്‍ ഡിക്കോക്കും പുറത്താവുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറെ റണ്‍ഔട്ടാക്കി വീണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വീണ്ടും മേല്‍ക്കൈ നേടിക്കൊടുത്തു.

നേരത്തെ എയ്ഡന്‍ മാര്‍ക്രം(94), ഡീന്‍ എല്‍ഗാര്‍ എന്നിവര്‍ ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയെ ഇരട്ട വിക്കറ്റുകള്‍ വീഴ്ത്തി അശ്വിനാണ് പ്രതിരോധത്തിലാക്കിയത്. 20 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെ ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് നിനച്ചിരിക്കാതെ റണ്‍ഔട്ട് രൂപത്തില്‍ ഹാഷിം അംലയുടെ വെറോണ്‍ ഫിലാന്‍ഡറുടെയും വിക്കറ്റും ലഭിച്ചതോടെ ആദ്യ ദിവസം ഏറെ മോശമല്ലാത്ത സ്ഥിതിയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഫാഫ് ഡു പ്ലെസി 24 റണ്‍സുമായും കേശവ് മഹാരാജ് 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial