ഹൺഡ്രഡ് 2025-ൽ കളിക്കാനുള്ള പാകിസ്ഥാൻ താരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. ഇടംകൈയ്യൻ പേസർ മുഹമ്മദ് അമീറും ഓൾറൗണ്ടർ ഇമാദ് വസീമും നോർത്തേൺ സൂപ്പർചാർജേഴ്സുമായി കരാർ ഒപ്പിട്ടു.
ബെൻ ഡ്വാർഷൂസിന് പകരക്കാരനായി അമീറും മിച്ചൽ സാന്റ്നറിന് പകരക്കാരനായി ഇമാദും (രണ്ട് മത്സരങ്ങൾക്ക് മാത്രം) ടീമിൽ എത്തുന്നത്. മാർച്ചിൽ നടന്ന ഡ്രാഫ്റ്റിൽ ഒരു പാക് താരത്തെയും തിരഞ്ഞെടുക്കാതിരുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലാണെന്നുള്ള ഊഹാപോഹങ്ങൾക്ക് ഇതോടെ അറുതിയായി.

നേരത്തെ, ഡ്രാഫ്റ്റിൽ ഒരു പാകിസ്ഥാൻ താരത്തെ പോലും തിരഞ്ഞെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എട്ട് ഫ്രാഞ്ചൈസികളിൽ നാലെണ്ണത്തിൻ്റെയും ഉടമസ്ഥാവകാശം ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾക്ക് ആയതാണ് ഇതിന് കാരണമെന്ന് പാകിസ്ഥാനിൽ പലരും ആരോപിച്ചു.
എന്നാൽ, രാഷ്ട്രീയമല്ല ഇതിന് പിന്നിലെ കാരണമെന്നും, പാകിസ്ഥാൻ്റെ വൈറ്റ്-ബോൾ ടൂർണമെന്റുകളിലെ തിരക്കുകൾ, ടി20-യിലെ മോശം പ്രകടനം, കഴിഞ്ഞ സീസണിൽ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരുടെ അവസാന നിമിഷങ്ങളിലെ പിന്മാറ്റം എന്നിവയാണ് ഡ്രാഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും ECB (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) വ്യക്തമാക്കിയിരുന്നു.
നേരത്തെ ഓവൽ ഇൻവിസിബിൾസിനായി കളിച്ചിട്ടുള്ള അമീറും ഇമാദും ഇപ്പോൾ ബെൻ സ്റ്റോക്സിനൊപ്പം സൂപ്പർചാർജേഴ്സ് ടീമിൽ ചേരും. തോളിലെ പരിക്ക് കാരണം സ്റ്റോക്സ് അനൗപചാരികമായ ഉപദേശകന്റെ റോൾ മാത്രമായിരിക്കും നിർവഹിക്കുക.
അതേസമയം, ഓഗസ്റ്റ് 5-ന് ആരംഭിക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായി മാർക്ക് ചാപ്മാൻ (മാഞ്ചസ്റ്റർ ഒറിജിനൽസ്), ഫർഹാൻ അഹമ്മദ് (മാഞ്ചസ്റ്റർ ഒറിജിനൽസ്), അകേൽ ഹൊസൈൻ (ട്രെന്റ് റോക്കറ്റ്സ്), ജോൺ സിംപ്സൺ, ഡാൻ ഡൗത്ത്‌വെയ്റ്റ് (ലണ്ടൻ സ്പിരിറ്റ്) എന്നിവരടക്കം നിരവധി താരങ്ങൾ ഹ്രസ്വകാല പകരക്കാരായി വിവിധ ടീമുകളിൽ എത്തിയിട്ടുണ്ട്.