ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 37 റൺസിന് തകർത്ത് പാകിസ്താൻ. ക്യാപ്റ്റൻ സൽമാൻ ആഗയുടെ മികച്ച ഓൾറൗണ്ട് പ്രകടനവും പേസർ ഹസൻ അലിയുടെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 201/7 എന്ന ശക്തമായ സ്കോർ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ആഗ 34 പന്തിൽ 56 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്. മുഹമ്മദ് ഹാരിസിനൊപ്പവും (48 റൺസ് കൂട്ടുകെട്ട്), വെടിക്കെട്ട് ബാറ്റർ ഹസൻ നവാസിനൊപ്പവും (22 പന്തിൽ 44) നിർണായക കൂട്ടുകെട്ടുകൾ അദ്ദേഹം പടുത്തുയർത്തി. ഷദാബ് ഖാൻ അവസാന ഓവറുകളിൽ 25 പന്തിൽ 48 റൺസ് നേടി ടീമിന് വേഗത നൽകി. അവസാന അഞ്ച് ഓവറിൽ പാകിസ്താൻ 58 റൺസ് അടിച്ചുകൂട്ടി.
തുടക്കത്തിൽ ഓപ്പണർമാരായ സായിം അയ്യൂബിനെയും ഫഖർ സമാനെയും ആദ്യ രണ്ട് ഓവറുകളിൽ നഷ്ടപ്പെട്ടെങ്കിലും മധ്യനിര പാകിസ്താനെ 200 കടത്തി. ബംഗ്ലാദേശ് ബൗളർമാരിൽ ഷൊറിഫുൾ ഇസ്ലാം 2/32 എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 37/2 എന്ന നിലയിൽ നിന്ന് ക്യാപ്റ്റൻ ലിട്ടൺ ദാസ് (30 പന്തിൽ 48), തൗഹിദ് ഹൃദോയ് (17) എന്നിവരുടെ 63 റൺസ് കൂട്ടുകെട്ടോടെ മികച്ച തിരിച്ചുവരവ് നടത്തി. എന്നാൽ ഷദാബ് ഖാൻ ലിട്ടണിനെ പുറത്താക്കിയത് തകർച്ചയ്ക്ക് കാരണമായി. ജാക്കർ അലിയുടെ വെടിക്കെട്ട് 36 റൺസ് അല്പം ചെറുത്തുനിൽപ്പ് നൽകിയെങ്കിലും, ഒരു വർഷത്തെ പരിക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹസൻ അലിയുടെ തകർപ്പൻ ബൗളിംഗ് നിർണായകമായി. കന്നി ടി20 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അദ്ദേഹം 19.2 ഓവറിൽ 164 റൺസിന് ബംഗ്ലാദേശിനെ ഓൾഔട്ട് ആക്കി. 5/30 എന്ന മികച്ച ബൗളൊംഗ് അദ്ദേഹം കാഴ്ചവെച്ചു.
2/26 എന്ന പ്രകടനവും നടത്തിയ ഷദാബ് ഖാനെയാണ് ഓൾറൗണ്ട് പ്രകടനത്തിന് കളിയിലെ താരമായി തിരഞ്ഞെടുത്തത്.
പരമ്പരയിൽ പാകിസ്താൻ 1-0 ന് മുന്നിലാണ്. രണ്ടാം ടി20 വെള്ളിയാഴ്ചയും മൂന്നാം ടി20 ഞായറാഴ്ചയും ലാഹോറിൽ വെച്ച് നടക്കും.