സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാന് മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 19.3 ഓവറിൽ 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ അഫ്ഗാനിസ്ഥാന്‍ വിജയം നേടി.
37 റൺസ് നേടിയ സിക്കന്ദര്‍ റാസ മാത്രമാണ് സിംബാബ്‍വേ ബാറ്റര്‍മാരിൽ തിളങ്ങിയത്. മറ്റു താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും മുജീബ് ഉര്‍ റഹ്മാന്‍, അബ്ദുള്ള അഹമ്മദ്സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി 57 റൺസുമായി പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാന്‍ ആണ് വിജയശില്പി. അസ്മത്തുള്ള ഒമര്‍സായി 25 റൺസുമായി പുറത്താകാതെ നിന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റ് നേടി.
 
					













