അവസാന ലാപ്പിൽ പ്ലേ ഓഫ് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്, മാനം കാക്കാൻ കൊൽക്കത്ത

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള മത്സരത്തിൽ ഇന്ന് കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടും. കഴിഞ്ഞ നാല് മത്സരങ്ങളും തുടർച്ചയായി തോറ്റാണ് എ.ടി.കെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് കേരളം ഇന്നിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ജാംഷെദ്പുരിനെ മറികടന്ന്  നാലാം സ്ഥാനത്തെത്താം. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കുകയും ചെയ്യാം. കഴിഞ്ഞ 6 മത്സരങ്ങളിൽ നാലും ജയിച്ചതും കേരളത്തിന് ആത്മവിശ്വാസം നൽകും. ഇയാൻ ഹ്യൂമിന്റെ പരിക്കാണ് കേരളത്തെ വലക്കുന്ന കാര്യം. ജനുവരിയിൽ 5 ഗോൾ നേടി ടീമിന്റെ നെടും തൂണായ ഇയാൻ ഹ്യൂം പരിക്ക് മൂലം ഈ സീസൺ മുഴുവൻ നഷ്ടമാകും എന്നത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. മുൻ മത്സരങ്ങളിലെ മഞ്ഞക്കാർഡുകൾ കാരണം ഒരു മത്സരത്തിൽ നിന്നും സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ സന്ദേശ് ജിങ്കൻ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

അവസരോചിതമായി ടീമിനെ മുന്നോട്ട് നയിക്കുകയും ഗോൾ നേടുകയും ചെയ്യുന്ന ജാക്കി – വിനീത് മുന്നേറ്റ നിരയിൽ ആണ് ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ. ആക്രമണത്തിന് അവർക്കൊപ്പം പെക്കുസണും ജനുവരിയിൽ ടീമിൽ ഇടം നേടിയ ഗുഡ്ജോൺ ബാൽവിൻസണും കൂടെ ചേരുമ്പോൾ ആക്രമണത്തിന് മൂർച്ച കൂടും. ആരെയും തടയാൻ താൻ പാകപെട്ടു എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ പുനെ – ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ലാൽരുവതാര എന്ന യുവ പ്രതിഭയുടെ പ്രകടനം. പരിക്ക് മാറി ബെർബെറ്റോവ് ഇന്ന് ആദ്യ പതിനൊന്നിൽ ഇടം പിടിക്കുമെന്ന് ഉറപ്പില്ല. അതെ സമയം ജനുവരിയിൽ ടീമിലെത്തിയ പുൾഗ ഇന്ന് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർക്ക് ഒട്ടും യോജിച്ചതല്ലാത്ത ഒരു പ്രകടനത്തിലൂടെയാണ് കൊൽക്കത്ത ഈ സീസൺ കടന്നു പോയി കൊണ്ടിരിക്കുന്നത്. പുതിയ കോച്ചിന് കീഴിൽ ജയം കണ്ടെത്താൻ പാടുപെടുന്ന കൊൽക്കത്തയ്ക്ക്  ഇന്ന് ജയിച്ചു അവസാന ആറിൽ എങ്കിലും എത്താനാവും ശ്രമം. ഹോം ഗ്രൗണ്ട് ആനുകൂല്യവും റോബി കീനിനെ പോലുള്ളവരുടെ സാന്നിധ്യവും വിജയമാക്കാൻ കഴിയുമോ കൊൽക്കത്തയ്ക്ക് എന്നത് കാത്തിരുന്നു കാണാം. അതെ സമയം റോബി കീനിന് പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ടമാവാനും സാധ്യതയുണ്ട്. സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിലാവസാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐ.എസ്.എൽ ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ടൂർണമെന്റ് ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌. മൊത്തം 18 റൗണ്ട് മത്സരങ്ങൾ ഉള്ള ലീഗിൽ ഇപ്പോൾ 13 മത്സരങ്ങളിൽ നിന്നും 27 പോയിന്റ് ഉള്ള ബെംഗളൂരു ആണ് പോയിന്റ് ടാബിളിൽ മുന്നിൽ. ചൊവ്വാഴ്ച നടക്കുന്ന ചെന്നൈ-ബെംഗളൂരു മത്സരത്തോടെ പതിമൂന്നാം റൗണ്ട് മത്സരങ്ങൾക്കും അവസാനമാകും. കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്നും വ്യത്യസ്തമായി ആദ്യ റൗണ്ട് മുതലേ മുന്നിൽ കുതിച്ചിരുന്നവർ ലീഗിന്റെ അവസാന റൗണ്ടിലും ആ കുതിപ്പ് തുടരുന്നു എന്നതാണ് സത്യം.

പതിനെട്ടു മത്സരങ്ങൾക്ക് ശേഷം പോയിന്റ് ടാബിളിൽ മുന്നിൽ എത്തുന്ന നാല് ടീമുകൾക്കാണ് സെമിയിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത്. ലീഗിൽ ആദ്യം മുതലേ പിന്നിലായിപ്പോയ ഡൽഹിക്കും  നോർത്ത് ഈസ്റ്റിനും കൊൽക്കത്തക്കും സെമി ബെർത്ത് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്‌. കൊൽക്കത്ത കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും ഡൽഹി സെമി ഫൈനലിസ്റ്റും ആയിരുന്നു. നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ കാര്യമാണ് സങ്കടകരം. അവർക്കു ഈ സീസണിളിലും കാര്യമായി മുന്നേറ്റം നടത്താനായില്ല.

ഇന്ത്യൻ ഫുട്ബാൾ ഭരണാധികാരികൾ പ്ലാൻ ചെയ്യുന്ന വിധം ഐ.എസ്.എല്ലിന്റെ ആദ്യ ആറു സ്ഥാനക്കാർക്ക് സൂപ്പർ കപ്പിൽ പങ്കെടുക്കാം എന്നത്കൊണ്ട് ഈ മൂന്നു ടീമുകളുടെയും അടുത്ത കടമ്പ ഇനിയുള്ള മത്സരങ്ങൾ ജയിച്ചു മുന്നേറി അവസാന ആറിൽ ഇടം പിടിക്കുക എന്നതാവും. ബെംഗളൂരു, ചെന്നൈ ടീമുകൾ സെമി ബെർത്ത് ഏറെ കുറെ ഉറപ്പാക്കിയ സ്ഥിതിക്ക് ബാക്കിയുള്ള രണ്ടു സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് പൂനെ, ഗോവ, ജാംഷെദ്പുർ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ ടീമുകളാണ്.

പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും മൂന്നും പോയിന്റുകൾക്ക് മാത്രം വ്യത്യാസമുള്ള ഈ അഞ്ചു ടീമുകൾ വരാൻ ഉള്ള മത്സരങ്ങളിലെ ഓരോ തോൽവിയും വിജയവും സ്ഥാനങ്ങളെ മാറ്റി മറിക്കപ്പെടും. വരാൻ ഉള്ള റൗണ്ടുകളിൽ ഈ ടീമുകൾക്കൊക്കെ ബെംഗളൂരുവിലെ നേരിടാൻ ഉണ്ട് എന്നതും കൗതുകമാണ്. വരാൻ പോകുന്ന ഗോവ – പൂനെ മത്സരവും, ജെ എഫ് സി – ഗോവ മത്സരവുമാകും സെമി ബെർത്തിലേക്കുള്ള ആളുകളെ തീരുമാനിക്കുന്നതിൽ ഉള്ള കടുത്ത മത്സരങ്ങളിൽ പ്രിയപ്പെട്ടവ. കേരളത്തിനും ജെ എഫ് സി ക്കും ഇനി ബെംഗളൂരുവിനെയും ചെന്നൈയെയും നേരിടാനും ഉണ്ട്.

ലീഗിൽ ഇതുവരെ പതിനാലു മത്സരങ്ങൾ പൂർത്തിയാക്കിയ രണ്ടു ടീമുകളാണ് കേരളവും ടാറ്റയും.
ഗോവ 12 മത്സരങ്ങൾ മാത്രമേ കളിചുള്ളൂ എന്നത് അവർക്കു ആശ്വാസമാണ്. ചെന്നൈക്കും ബെംഗളൂരുവിനും പുറമെ സെമിക്ക് വേണ്ടി പൊരുതുന്ന അഞ്ചു ടീമുകളിൽ ആരുമായും കേരളത്തിന് മത്സരമില്ല എന്നത് കേരളത്തിന് തലവേദനയാകുമോ ആശ്വാസമാകുമോ എന്നത് കണ്ടറിയണം. കേരളത്തിന്റെ അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് സ്വന്തം തട്ടകത്തിൽ ഉള്ളത്. ബാംഗ്ലൂരുമായുള്ള വിജയത്തെ അടിസ്ഥാനമാക്കിയാകും കേരളത്തിന്റെ സെമി സാധ്യതകളും.

അവസാന റൗണ്ടുകളിൽ പൊരുതിക്കയറുന്ന ജെ എഫ് സിയും കേരള ബ്ളാസ്റ്റേഴ്സും അതെ പോരാട്ടം തുടർന്നാൽ ആദ്യ റൗണ്ടുകളിൽ മുന്നിട്ടു നിന്ന ഗോവക്കും പുനെക്കും അത് വലിയ നിരാശകളും സമ്മാനിക്കും. ഇനിയൊരു തോൽവി കൂടി പിണഞ്ഞാൽ മുംബൈ പിന്നെ അവസാന ആറിൽ എത്തിപ്പെടാനാകും ശ്രമിക്കുക. തോൽവിയും സമനിലയും കേരളത്തിലെയും പിന്നോട്ടടിപ്പിക്കും.

മുന്നോട്ടുള്ള കണക്കു കൂട്ടലിന്റെയും, കൂട്ടിയും കിഴിച്ചുമുള്ള ആരാധകരുടെ വിലയിരുത്തലും.
അവസാന കടമ്പ കടക്കാൻ കോച്ചുമാരുടെ പതിനെട്ടാമത്തെ അടവും പ്രയോഗിക്കുന്ന കാഴ്ചകൾ ആകും ഇനിയങ്ങോട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ കാണാൻ കഴിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും .

ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.

എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.

തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു ഉണർവിൽ ഡൽഹിയുടെ തണുപ്പിൽ പൊരുതി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് 

പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും ജനുവരിയിൽ ടീമിലെത്തിയ കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം.

തന്ത്രത്തിലും താരങ്ങളെ ഫലപ്രദമായി പ്രയോഗിക്കുന്നതിലും പരാജയപ്പെട്ടു എന്ന് പറയുന്ന മുൻ കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ച് പകരം വന്ന ജെയിംസിന് കഴിഞ്ഞ മത്സരത്തിൽ കരുത്തരായ എതിരാളികളായ പുനെ എഫ് സിയെ തളക്കാനും മത്സരത്തിന് പുതിയ ഭാവവും വേഗതയും ഒത്തിണക്കവും ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. സൂപ്പർതാരം ഇയാൻ ഹ്യുമും യുവ താരങ്ങളായ പെകുസണും സിഫിനോസുമെല്ലാം തങ്ങളുടെ തനതായ ശൈലിയിൽ എതിരാളികൾക്ക് മേലെ പൊരുതിക്കയറുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിൽ പുനെക്കെതിരെ രണ്ടാം പകുതിയിൽ നാം കണ്ടത്. ഒപ്പം പുതിയ താരം കിസീറ്റോ പന്തടക്കം കൊണ്ടും പാസിംഗ് കൊണ്ടും കൂടെ നിന്നപ്പോൾ എതിരാളികളുടെ പ്രതിരോധത്തിൽ ഒരുപാട് വിള്ളലുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. അതെ സമയം വിലക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ലാകിച് പെസിച് ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പെസിച് ടീമിലെത്തുമെങ്കിൽ പ്രതിരോധ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെസിചിന് പകരക്കാരനായി വെസ് ബ്രൗൺ ആണ് പ്രതിരോധ നിരയിൽ കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ വീണ്ടും പരിക്കേറ്റ് പുറത്തു പോയ റിനോ ആന്റോയുടെ സാന്നിധ്യവും ഇന്ന് സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലിറങ്ങി മത്സരത്തിന്റെ ഗതി മാറ്റിയ കിസിറ്റോ ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു  ജയിക്കാൻ ഡൽഹി ഡൈനാമോസിന് ആവാത്തതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

മറുഭാഗത്ത് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഒന്നും നഷ്ട്ടപ്പെടാനില്ലാതെ പൊരുതാൻ തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള ചെന്നൈ എഫ് സി യെ സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസം അവർക്കുണ്ട്. അവസാന നിമിഷത്തിൽ ചെന്നൈ പോസ്റ്റിലേക്ക് അടിച്ച ഗോളിന്റെ ഊർജം വിട്ടുമാറാതെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തോടെ ലീഗിന്റെ  പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്താനാകും അവരുടെ ശ്രമം. അതെ സമയം ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ പ്രതിരോധമാണ് ഡൽഹിയുടേത്. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച ഫലം ലഭിക്കാൻ പ്രതിരോധം മികച്ച ഫോമിലെത്തിയെ തീരു എന്ന് ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗലിന് അറിയാം.

എട്ടു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ അവസാന (10) സ്ഥാനത്താണ് ഡൽഹി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version