ബുലവായോയിൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ സിക്സിൽ പ്രവേശിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് (DLS) നിയമപ്രകാരം 23 ഓവറിൽ 130 റൺസായി പുതുക്കിയ ലക്ഷ്യം വെറും 13.3 ഓവറിൽ ഇന്ത്യ മറികടന്നു.
ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ഇന്ത്യയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. ന്യൂസിലൻഡിനെ 36.2 ഓവറിൽ വെറും 135 റൺസിന് ഇന്ത്യ പുറത്താക്കി. എട്ട് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബരീഷാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിന് വേണ്ടി കല്ലം സാംസൺ (37*) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം അതിവേഗത്തിലായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യ അനായാസ വിജയം ഉറപ്പിച്ചു. വെറും 27 പന്തിൽ ആറ് കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 53 റൺസാണ് മാത്രെ അടിച്ചുകൂട്ടിയത്. ഓപ്പണർ വൈഭവ് സൂര്യവംശി 23 പന്തിൽ 40 റൺസ് നേടി മികച്ച തുടക്കം നൽകി.









