വിൻഡ്ഹോക്കിലെ ഹൈ പെർഫോമൻസ് ഓവലിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിലെ 11-ാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 138 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. വെറും 69 പന്തിൽ നിന്ന് 86 റൺസ് അടിച്ചുകൂട്ടിയ നായകൻ മഹ്ബൂബ് ഖാന്റെ പ്രകടനമാണ് അഫ്ഗാനെ മികച്ച ടോട്ടലിലെത്തിച്ചത്.

ഓസ്മാൻ സാദത്ത് (88) ഉജ്ജ്വലമായ ബാറ്റിംഗിലൂടെ ഇന്നിംഗ്സിന് കരുത്തേകി. വെസ്റ്റ് ഇൻഡീസിനായി ജക്കീം പൊള്ളാർഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ പതറിയ വെസ്റ്റ് ഇൻഡീസ് 33.2 ഓവറിൽ വെറും 124 റൺസിന് പുറത്തായി. 70 പന്തിൽ 57 റൺസ് നേടിയ ജുവൽ ആൻഡ്രൂ മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. അഫ്ഗാനിസ്ഥാനായി നൂരിസ്താനി ഒമർസായ് തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത് നാല് വിക്കറ്റുകൾ (4/16) വീഴ്ത്തി. വാഹിദ് സദ്രാൻ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ വെസ്റ്റ് ഇൻഡീസിന് പിന്നീട് മത്സരത്തിലേക്ക് തിരികെ വരാൻ സാധിച്ചില്ല.
ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യിൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ സൂപ്പർ സിക്സ് സാധ്യതകൾ വർദ്ധിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനും എതിരെ നേടിയ വിജയങ്ങൾ അഫ്ഗാൻ കൗമാരനിരയുടെ കരുത്ത് തെളിയിക്കുന്നതാണ്.









