ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 285 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 48ആം ഓവറിലേക്ക് 3 വിക്കറ്റ് നഷടത്തിൽ ലക്ഷ്യം കണ്ടു. ഡാരൻ മിച്ചലിന്റെ മികച്ച ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് കരുത്തായത്. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.

ഓപ്പണർമാരായ ഹെൻറിയും നിക്കോൾസും പെട്ടെന്ന് പുറത്തായത് ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും മിച്ചലിന്റെയും യങിന്റെയും കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടിയായി. ഇരുവരും ചേർന്ന് 162 റൺസിന്റെ കൂട്ടുക്കെട്ട് ചേർത്തു. യങ് 87 റൺസ് എടുത്താണ് പുറത്തായത്.
മിച്ചൽ 95 പന്തിലേക്ക് 100ലേക്ക് എത്തി. ആകെ മിച്ച 117 പന്തിൽ 131* റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഗ്ലെൻ ഫിലിപ്സ് 32 റൺസ് എടുത്ത് മിച്ചലിന് അവസാനം പിന്തുണ നൽകി.
നേരത്തെ രാഹുലിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തിരുന്നു. 92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണിത്. 11 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മൈക്കൽ ബ്രേസ്വെൽ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

നായകൻ ശുഭ്മാൻ ഗിൽ (56) മികച്ച തുടക്കം നൽകിയെങ്കിലും രോഹിത് ശർമ്മ (24), വിരാട് കോലി (23), ശ്രേയസ് അയ്യർ (8) എന്നിവർ വേഗത്തിൽ പുറത്തായത് ഇന്ത്യയെ ഒരു ഘട്ടത്തിൽ 118-ന് 4 എന്ന നിലയിൽ പ്രതിരോധത്തിലാക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (27) കൂട്ടുപിടിച്ച് രാഹുൽ പടുത്തുയർത്തിയ 73 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. പിന്നീട് നിതീഷ് കുമാർ റെഡ്ഡിയുമായി (20) ചേർന്ന് അവസാന ഓവറുകളിൽ രാഹുൽ സ്കോർ വേഗത്തിലുയർത്തി.
ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. കെയ്ൽ ജാമിസൺ, മൈക്കൽ ബ്രേസ്വെൽ, ഫോക്സ്, ജെയ്ഡൻ ലെനോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.









