ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ പുരസ്കാരങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി. വഡോദരയിൽ നടന്ന മത്സരത്തിൽ 91 പന്തിൽ 93 റൺസ് നേടിയ കോഹ്‌ലി തന്റെ 45-ാമത് ഏകദിന മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് സ്വന്തമാക്കിയത്.

ഇതുവരെ എത്ര അവാർഡുകൾ ലഭിച്ചുവെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും താൻ നേടുന്ന ട്രോഫികളെല്ലാം ഗുഡ്ഗാവിലുള്ള അമ്മയുടെ വീട്ടിലേക്കാണ് അയക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമ്മയ്ക്ക് അവാർഡുകൾ സൂക്ഷിച്ചുവെക്കുന്നത് വലിയ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ക്രിക്കറ്റ് ജീവിതം ഒരു സ്വപ്നം യാഥാർത്ഥ്യമായതുപോലെയാണ് തോന്നുന്നതെന്നും ദൈവം തനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകിയതിൽ വലിയ നന്ദിയുണ്ടെന്നും താരം പറഞ്ഞു.
കരിയറിൽ ഏഴാം തവണയാണ് കോഹ്‌ലി ഏകദിനത്തിൽ 90-കളിൽ പുറത്താകുന്നത്. എങ്കിലും ഈ ഇന്നിംഗ്‌സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,001 റൺസ് തികച്ച കോഹ്‌ലി, കുമാർ സംഗക്കാരയെ മറികടന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറി.









