ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഗംഭീറിനെ മാറ്റുന്നതിനെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും 2027-ലെ ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിന് കരാറുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ വി.വി.എസ്. ലക്ഷ്മൺ പുതിയ പരിശീലകനായേക്കുമെന്ന് വന്ന റിപ്പോർട്ടുകൾ തികച്ചും സങ്കൽപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിമിത ഓവർ ക്രിക്കറ്റിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിൽ ഗംഭീർ വിജയിച്ചെങ്കിലും ടെസ്റ്റ് മത്സരങ്ങളിലെ പരാജയങ്ങൾ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സേന (SENA) രാജ്യങ്ങൾക്കെതിരായ പത്ത് ടെസ്റ്റ് തോൽവികളാണ് ഗംഭീറിന്റെ റെക്കോർഡിന് മങ്ങലേൽപ്പിച്ചത്. എങ്കിലും ടീമിലെ മാറ്റത്തിന്റെ ഈ ഘട്ടത്തിൽ ഗംഭീറിന് പിന്തുണ നൽകുന്നത് ഗുണകരമാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
വരും മാസങ്ങളിൽ ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവർക്കെതിരായ ടെസ്റ്റ് പരമ്പരകളും 2027 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ നിർണ്ണായകമായ ബോർഡർ-ഗവാസ്കർ ട്രോഫിയും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.









