താനുമായുള്ള ബന്ധം ‘തകർന്ന’തായി മുഹമ്മദ് സലാഹ് പരസ്യമായി നടത്തിയ വെളിപ്പെടുത്തലിന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് ശക്തമായി മറുപടി നൽകി. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതിന് ശേഷമുള്ള താരത്തിൻ്റെ പരസ്യ പ്രതികരണത്തിൽ തനിക്ക് ആശ്ചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻ്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി, ഇറ്റലിയിലേക്ക് പോകുന്ന ടീമിൽ നിന്ന് സലാഹിനെ ഒഴിവാക്കിയതായി സ്ലോട്ട് സ്ഥിരീകരിച്ചു. ഇത് ക്ലബ്ബിന്റെ വ്യക്തമായ പ്രതികരണമാണെന്നും അതേസമയം പരിശീലനത്തിൽ സലാഹ് മാന്യമായും പ്രൊഫഷണലായും പെരുമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സലാഹിന് തൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് സ്ലോട്ട് ഊന്നിപ്പറഞ്ഞു. എന്നാൽ ഈ തീരുമാനം നേതൃത്വത്തിൽ യാതൊരു ബലഹീനതയുമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഇരുവരും തമ്മിലുള്ള അനുരഞ്ജനം സാധ്യമാകുമോ എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്.
സലാഹ് റെഡ്‌സിനായി തൻ്റെ അവസാന മത്സരം കളിച്ചോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ഡച്ച് പരിശീലകൻ പറഞ്ഞത . എന്നാൽ കളിക്കാർക്ക് ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയിൽ തനിക്ക് വിശ്വാസമുണ്ടെന്നും മിലാൻ മത്സരത്തിന് ശേഷം ഒരു അവലോകനം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. ലീഡ്സ് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ, ക്ലബ്ബ് തന്നെ ‘അപമാനിച്ചു’ എന്ന് സലാഹ് ആരോപിച്ചിരുന്നു.