പെർത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായി പെർത്തിലെ ലിലാക് ഹില്ലിൽ നടന്ന ഏക സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ടിന്റെ പേസ് ബൗളർ മാർക്ക് വുഡിന് (Mark Wood) ഹാംസ്ട്രിങ്ങിന് മുറുക്കം അനുഭവപ്പെട്ടു. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് എട്ട് ഓവറുകൾ പൂർത്തിയാക്കിയ ശേഷം മുൻകരുതലിന്റെ ഭാഗമായി വുഡ് കളം വിട്ടത്. പരിക്കിന്റെ തീവ്രത വിലയിരുത്തുന്നതിനായി വുഡിനെ പ്രികോഷണറി സ്കാനിംഗിന് വിധേയനാക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) സ്ഥിരീകരിച്ചു.

എങ്കിലും, അദ്ദേഹത്തിന് രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ബൗൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളോളം വിട്ടുനിന്ന വുഡ് ആശസിലൂടെ തിരിച്ചുവരാൻ ഇരിക്കുകയായിരുന്നു.
നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി വുഡിന്റെ ഫിറ്റ്‌നസ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന 35-കാരനായ താരം ദീർഘകാലത്തെ വിശ്രമത്തിന് ശേഷം പതിയെ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം ബെൻ സ്റ്റോക്സ് ആറ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇംഗ്ലണ്ട് ലയൺസിനെ 382 റൺസിന് പുറത്താക്കുകയും ചെയ്തു.














