സീസണിൽ കളിച്ച പതിനാറാം മത്സരത്തിലും ജയം കണ്ടു ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയം കുറിച്ച അവർ ഇന്ന് പാരീസിൽ പി.എസ്.ജിയെയും മറികടന്നു. 2-1 എന്ന സ്കോറിന് ആയിരുന്നു ബയേണിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ തലപ്പത്ത് എത്താനും ജർമ്മൻ ടീമിന് ആയി. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ലൂയിസ് ഡിയാസിലൂടെ ബയേൺ മുന്നിലെത്തി. തുടർന്ന് ഡംബേല പി.എസ്.ജിക്ക് ആയി ഗോൾ നേടിയെങ്കിലും ഇത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. അതിനു ശേഷം ഡംബേല പരിക്കേറ്റു പുറത്ത് പോയത് പാരീസിനു തിരിച്ചടിയായി. തുടർന്ന് ബ്രാക്കലയുടെ നല്ല ശ്രമം ആണെങ്കിൽ നൂയർ തടഞ്ഞു. 32 മത്തെ മിനിറ്റിൽ പാരീസ് ക്യാപ്റ്റൻ മാർക്വീനോസിന്റെ വലിയ അബദ്ധം മുതലെടുത്ത ലൂയിസ് ഡിയാസ് ജർമ്മൻ ടീമിന്റെ രണ്ടാം ഗോളും നേടി.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലൂയിസ് ഡിയാസ് ഹകീമിയെ അപകടകരമായി ഫൗൾ ചെയ്തു. ഹകീമി കണ്ണീരോടെ കളം വിട്ടപ്പോൾ ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കൊളംബിയൻ താരത്തിന് ചുവപ്പ് കാർഡ് നൽകി. രണ്ടാം പകുതിയിൽ പത്ത് പേരായ ബയേണിനു എതിരെ പാരീസ് കൂടുതൽ ആക്രമണം നടത്തി. എന്നാൽ ബയേണോ, നൂയറോ അതിൽ കീഴടങ്ങിയില്ല. നിരവധി സേവുകൾ ആണ് നൂയർ നടത്തിയത്. 74 മത്തെ മിനിറ്റിൽ പകരക്കാരൻ ലീയുടെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ ജാവോ നെവസ് നൂയറെ മറികടന്നെങ്കിലും തുടർന്ന് ഒരുപാട് പരിശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. 10 പേരായിട്ടും യൂറോപ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച ബയേൺ തങ്ങളുടെ അവിശ്വസനീയം ആയ വിജയകുതിപ്പ് തുടരുകയാണ്.














