പെർത്ത്: പെർത്ത് സ്റ്റേഡിയത്തിൽ മഴ തടസ്സപ്പെടുത്തിയ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ജോഷ് ഹേസൽവുഡും മിച്ചൽ സ്റ്റാർക്കുമാണ് ഓസ്‌ട്രേലിയൻ ആക്രമണത്തിന് നേതൃത്വം നൽകിയത്. നിരവധി തവണ മഴ കാരണം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ 26 ഓവറിൽ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മേഘാവൃതമായ അന്തരീക്ഷത്തിൽ പിച്ചിലെ ഈർപ്പവും പേസർമാർ മുതലെടുത്തു. ഇന്ത്യയുടെ മുൻനിര വേഗത്തിൽ തകർന്നു. ഓസ്‌ട്രേലിയൻ മണ്ണിൽ ഏകദിനത്തിലെ തന്റെ ആദ്യ ഡക്കിൽ (പൂജ്യം) വിരാട് കോലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. എട്ട് ഓവറിനുള്ളിൽ 25/3 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. 7 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രോഹിത് ശർമ്മയെയും ശ്രേയസ് അയ്യരെയും പുറത്താക്കി ഹേസൽവുഡ് ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.
അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയെ നയിച്ച ശുഭ്മാൻ ഗിൽ 10 റൺസെടുത്ത് നഥാൻ എല്ലിസിന് വിക്കറ്റ് നൽകി. തകർച്ചയ്ക്കിടയിൽ, കെ എൽ രാഹുൽ (31 പന്തിൽ 38), അക്സർ പട്ടേൽ (38 പന്തിൽ 31) എന്നിവർ 39 റൺസിന്റെ കൂട്ടുകെട്ടുമായി ചെറുത്തു നിന്നു. അരങ്ങേറ്റക്കാരനായ നിതീഷ് കുമാർ റെഡ്ഡി 11 പന്തിൽ 19 റൺസെടുത്ത് (രണ്ട് സിക്‌സർ സഹിതം) സ്കോർ ഉയർത്തി.
ഓസ്‌ട്രേലിയക്കായി ഹേസൽവുഡ് (2/20), കുനേമൻ (2/26) എന്നിവർ തിളങ്ങി. സ്റ്റാർക്ക്, എല്ലിസ്, അരങ്ങേറ്റക്കാരൻ മിച്ചൽ ഓവൻ എന്നിവരും നിർണായക വിക്കറ്റുകൾ നേടി. ഫീൽഡിംഗിൽ മൂന്ന് ക്യാച്ചുകളുമായി റെൻഷോയും ശ്രദ്ധേയനായി.