അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ ആരംഭിച്ച ഒന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് ദയനീയ തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇന്ത്യയുടെ പേസ് ജോഡികളായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് വിൻഡീസിനെ തകർത്തത്.

സിറാജാണ് കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ താരം വീഴ്ത്തി. തഗെനരൈൻ ചന്ദർപോൾ, അലിക് അതാനസെ, ബ്രാൻഡൻ കിംഗ് എന്നിവരെയാണ് സിറാജ് കൂടാരം കയറ്റിയത്. ഓപ്പണർ ജോൺ കാംബെല്ലിനെ 8 റൺസിന് പുറത്താക്കി ബുംറയും വിക്കറ്റ് പട്ടികയിൽ ഇടം നേടി.
വിൻഡീസ് ബാറ്റിംഗ് നിരയിൽ ഷായ് ഹോപ്പ് മാത്രമാണ് അൽപ്പം ചെറുത്തുനിൽപ്പ് നടത്തിയത്. 26 റൺസ് നേടിയ ഹോപ്പിനെ കുൽദീപ് യാദവ് പുറത്താക്കി. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 22 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ട്. 24 ഓവറിനുള്ളിൽ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇന്ത്യ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.