ലണ്ടൻ: എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 3-0 ന്റെ തകർപ്പൻ ജയം നേടി ആഴ്സണൽ. രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച മധ്യനിരതാരം സുബിമെൻഡി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 32-ാം മിനിറ്റ് വരെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും കോർണർ കിക്കിന് പിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് സുബിമെൻഡി വോളിയിലൂടെ ആദ്യ ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിക്ടർ ഗ്യോകെറസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. എബറെച്ചി എസെ പ്രതിരോധക്കാരെ മറികടന്ന് ഗ്യോകെറസിന് പന്ത് പാസ് ചെയ്തു. ഇത് അനായാസം ഗ്യോകെറസ് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ സീസണിലെ മൂന്നാം ഗോളായി ഇത്. 59-ാം മിനിറ്റിൽ ഫോറസ്റ്റിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതൊഴിച്ചാൽ അവർക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല.
79-ാം മിനിറ്റിൽ സുബിമെൻഡിയിലൂടെ ആഴ്സണൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഫ്രീ കിക്കിൽ നിന്ന് ലിയാൻഡ്രോ ട്രോസാർഡ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് സുബിമെൻഡി ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രോസാർഡ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളെ ആഴ്സണൽ പകരക്കാരായി ഇറക്കി. ഫോറസ്റ്റും ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അതൊന്നും വിജയത്തിന് കാരണമായില്ല.
സീസണിലെ ആദ്യ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ആഴ്സണൽ നടത്തിയത്. എല്ലാ മത്സരങ്ങളിലും നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സണൽ സ്വന്തം തട്ടകത്തിൽ നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. ഈ 3-0 ജയം അവരെ പ്രീമിയർ ലീഗിൽ താൽക്കാലികമായി ഒന്നാം സ്ഥാനത്ത് നിർത്തുന്നു.