ഐപിഎൽ 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സ് (പിബികെഎസ്) പഞ്ചാബിലെ പ്രളയ ദുരിതാശ്വാസത്തിനായി 33.8 ലക്ഷം രൂപ സംഭാവന ചെയ്തു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ വലയുന്ന പഞ്ചാബിലെ 23 ജില്ലകളെയും സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പ്രളയത്തിൽ 37 പേർ മരിക്കുകയും 3.5 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിക്കുകയും ചെയ്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പഞ്ചാബ് കിംഗ്സ് ‘ടുഗെദർ ഫോർ പഞ്ചാബ്’ കാമ്പയിനിൽ ഹെംകുന്ത് ഫൗണ്ടേഷനും റൗണ്ട് ടേബിൾ ഇന്ത്യയുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്.
ദുരന്തബാധിതരെ മാറ്റിപ്പാർപ്പിക്കാനും വൈദ്യസഹായം നൽകാനും ശുദ്ധമായ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കാനും സംഭാവന ചെയ്ത പണം ഉപയോഗിക്കും.
സംഭാവനയ്ക്ക് പുറമെ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സഹായം നൽകുന്നതിന് ഗ്ലോബൽ സിഖ് ചാരിറ്റിക്ക് വേണ്ടി 2 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കെറ്റോയിൽ ഒരു ഫണ്ട് ശേഖരണ കാമ്പെയ്നും പഞ്ചാബ് കിംഗ്സ് ആരംഭിച്ചു. നദികളായ സത്ലജ്, ബിയാസ്, രവി എന്നിവ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങൾ മുങ്ങുകയും 1.46 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സൈന്യം, എൻഡിആർഎഫ്, ബിഎസ്എഫ്, മറ്റ് പ്രാദേശിക അധികാരികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.