നടക്കാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിൽ വലിയ മാറ്റം വരുന്നു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇനി മത്സരങ്ങൾ നടക്കില്ല. 2025 ജൂണിൽ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

ജസ്റ്റിസ് ജോൺ മൈക്കിൾ ഡി’കുൻഹ കമ്മീഷന്റെ റിപ്പോർട്ടിൽ, ആവശ്യത്തിന് പ്രവേശന കവാടങ്ങളും പുറത്തുകടക്കാനുള്ള വഴികളുമില്ലാത്തതും, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും, അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഇല്ലാത്തതിനാലും സ്റ്റേഡിയം “അടിസ്ഥാനപരമായി സുരക്ഷിതമല്ല” എന്ന് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തിൽ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനും (ICC) ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യക്കും (BCCI) പുതിയ വേദി കണ്ടെത്തേണ്ടിവന്നു. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിനാണ് ബെംഗളൂരുവിന് പകരം സാധ്യത വന്നിരിക്കുന്നത്.
2025 സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് വനിതാ ലോകകപ്പ്. വേദി മാറ്റം മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മുംബൈ, വിശാഖപട്ടണം, ഇൻഡോർ, ഗുവാഹത്തി, കൊളംബോ എന്നീ നഗരങ്ങൾ ടൂർണമെന്റിന്റെ ഭാഗമായി തുടരും. ഐസിസി ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് പ്രതീക്ഷ.