ചരിത്രത്തിൽ ആദ്യമായി ലക്ഷദ്വീപിൽ നടന്ന പെൺകുട്ടികളുടെ ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു ആന്ത്രോത്ത് പി.എം.ശ്രീ.ജി.എം.ജി.എസ്.എസ് സ്കൂൾ. അണ്ടർ 17 ടീമുകൾക്ക് ആയി അന്തർദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ മുഖർജി ടൂർണമെന്റിന് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു ആന്ത്രോത്ത് ദ്വീപിലെ സ്കൂൾ ടീം ആവും ഇനി പങ്കെടുക്കുക.
കവരത്തിയിൽ നടന്ന ഫൈനലിൽ അഗത്തി സ്കൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആന്ത്രോത്ത് ടീം തകർത്തത്. ഇരട്ടകൾ ആയ ഹനീന ഫാത്തിമയും ഹിസാന ഫാത്തിമയും ആണ് ആന്ത്രോത്ത് ടീമിന്റെ ഗോളുകൾ നേടിയത്, ഹനീന 2 ഗോൾ നേടിയപ്പോൾ ഹിസാന ഒരു ഗോളും നേടി. ആന്ത്രോത്തിന്റെ നാലാം ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും ആധികാരിമായി ജയിച്ചാണ് ആന്ത്രോത്ത് കപ്പ് ഉയർത്തുന്നത്. ടൂർണമെന്റിൽ 24 ഗോളുകൾ അടിച്ച ടീം ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങിയില്ല എന്ന പ്രത്യേകതയും ഉണ്ട്. ഡൽഹിയിൽ ലക്ഷദ്വീപിനെ ഈ ടീം ആവും സുബ്രതോ മുഖർജി കപ്പിൽ പ്രതിനിധീകരിക്കുക. ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ നാളെ കവരത്തി, അഗത്തിയെ നേരിടും.