ലണ്ടൻ: ഇന്ത്യയും പാകിസ്താനും തമ്മിൽ ജൂലൈ 20ന് നടക്കാനിരുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2025 മത്സരം, മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗിന്റെയും യൂസഫ് പത്താന്റെയും പിന്മാറ്റത്തെ തുടർന്ന് റദ്ദാക്കാൻ സാധ്യത. ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഔദ്യോഗികമായി ഒരു പ്രസ്താവനയും താരങ്ങൾ പുറത്തിറക്കിയിട്ടില്ലെങ്കിലും, രാജ്യത്തെ പൊതുവികാരങ്ങളെ മാനിച്ചാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയത്തിൽ സജീവമായ രണ്ട് താരങ്ങളാണ് ഹർഭജനും യൂസഫും. ഹർഭജൻ സിംഗ് ആം ആദ്മി പാർട്ടിയിൽ നിന്നുള്ള രാജ്യസഭാ എംപിയും യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസ് എംപിയുമാണ്. ഇരുവരുടെയും പിന്മാറ്റം മത്സരത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകി.
ഇർഫാൻ പത്താനും മത്സരത്തിൽ നിന്ന് പിന്മാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കായികബന്ധങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല.
ഇംഗ്ലണ്ടിൽ നടക്കുന്ന WCL 2025 ടൂർണമെന്റിൽ ലോകമെമ്പാടുമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. യുവരാജ് സിംഗ്, സുരേഷ് റെയ്ന, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ തുടങ്ങിയ താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി, മിസ്ബ-ഉൽ-ഹഖ്, സയീദ് അജ്മൽ എന്നിവർ പാകിസ്താൻ ടീമിലുണ്ട്.