ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം സിംബാബ്വെയെ ഒരു ഇന്നിംഗ്സിനും 236 റൺസിനും തകർത്ത് ദക്ഷിണാഫ്രിക്ക. മൂന്ന് ദിവസത്തിനുള്ളിൽ മത്സരം അവസാനിപ്പിച്ച്, 2-0 എന്ന നിലയിൽ പരമ്പര ആധികാരികമായി സ്വന്തമാക്കി.
ടെംബ ബാവുമയുടെയും കേശവ് മഹാരാജിന്റെയും അഭാവത്തിൽ ടീമിനെ നയിച്ച നായകൻ വിയാൻ മൾഡർ, ബാറ്റ് കൊണ്ട് ഒരു ചരിത്രപരമായ പ്രകടനം ഈ ടെസ്റ്റിൽ കാഴ്ചവെച്ചിരുന്നു. പുറത്താകാതെ 367 റൺസ് നേടിയ മുൾഡർ, ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറും ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയർന്ന സ്കോറും സ്വന്തമാക്കി. 626/5 എന്ന കൂറ്റൻ സ്കോറിൽ ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്യുകയും പിന്നീട് സിംബാബ്വെയെ രണ്ട് ഇന്നിംഗ്സുകളിലായി 170-നും 220-നും പുറത്താക്കുകയും ചെയ്തു.
സിംബാബ്വെയുടെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്തുനിൽപ്പ് ഉച്ചഭക്ഷണത്തിന് ശേഷം തകർന്നു. 143/3 എന്ന നിലയിൽ നിന്ന് 220 റൺസിന് ഓൾഔട്ടായി, 77 റൺസിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. കോർബിൻ ബോഷ് (4/38), സെനുരൻ മുത്തുസാമി (3/77), കോഡി യൂസഫ് (2/38) എന്നിവർ വിക്കറ്റുകൾ പങ്കിട്ടു.സിംബാബ്വെ നിരയിൽ നിക്ക് വെൽച്ച് (55), ക്രെയ്ഗ് എർവിൻ (49) എന്നിവർ മാത്രമാണ് കാര്യമായ സംഭാവന നൽകിയത്.
ഒന്നാം ടെസ്റ്റിൽ 328 റൺസിനും രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 236 റൺസിനും നേടിയ കൂറ്റൻ വിജയം തന്നെ ദക്ഷിണാഫ്രിക്കക്ക് നേടാൻ ആയി.
മത്സര സംഗ്രഹം:
- ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 626/5 ഡിക്ലയർ ചെയ്തു (മൾഡർ 367*, ബെഡിംഗാം 82, പ്രിട്ടോറിയസ് 78)
- സിംബാബ്വെ ഒന്നാം ഇന്നിംഗ്സ്: 170 ഓൾഔട്ട് (വില്യംസ് 83*, സുബ്രായൻ 4/42)
- സിംബാബ്വെ രണ്ടാം ഇന്നിംഗ്സ് (ഫോളോ-ഓൺ): 220 ഓൾഔട്ട് (വെൽച്ച് 55, ബോഷ് 4/38, മുത്തുസാമി 3/77)
- ഫലം: ദക്ഷിണാഫ്രിക്ക ഒരു ഇന്നിംഗ്സിനും 236 റൺസിനും വിജയിച്ചു
- മാൻ ഓഫ് ദി മാച്ച്: വിയാൻ മൾഡർ