ശുഭ്മാൻ ഗിൽ ഇന്ന് ചരിത്രത്തിൽ ഇടംനേടി. ഇംഗ്ലണ്ടിൽ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകനും, SENA രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനുമായി 25 വയസ്സുകാരനായ ഗിൽ മാറിം എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഗിൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഗിൽ തന്റെ ഇന്നിംഗ്സിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോസ് ടങ്ങിന്റെ 122-ാം ഓവറിലെ ആദ്യ പന്തിൽ ഒരു സിംഗിളിലൂടെയാണ് ഗിൽ 200 റൺസ് തികച്ചത്.
ക്യാപ്റ്റനായ ശേഷമുള്ള ഗില്ലിന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോർഡ് അദ്ദേഹം മറികടന്നു. 1990-ൽ മാഞ്ചസ്റ്ററിൽ അസ്ഹറുദ്ദീൻ നേടിയ 179 റൺസായിരുന്നു ഇതിന് മുൻപത്തെ മികച്ച സ്കോർ.
ഇംഗ്ലണ്ടിൽ ഇന്ത്യൻ ക്യാപ്റ്റൻമാർ നേടിയ ഏറ്റവും ഉയർന്ന സ്കോറുകൾ (ടെസ്റ്റ്):
- ശുഭ്മാൻ ഗിൽ – 200 (2025)*
- മുഹമ്മദ് അസ്ഹറുദ്ദീൻ – 179 (1990)
- വിരാട് കോഹ്‌ലി – 149 (2018)
- എം.എ.കെ. പട്ടൗഡി – 148 (1967)