2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്റർ മിയാമിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് വമ്പന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകൾ (6’, 39’) നേടി. വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരുമായി മികച്ച ഏകോപനവും മുന്നേറ്റവും നെവസ് കാഴ്ചവെച്ചു.

44-ാം മിനിറ്റിൽ ടോമാസ് അവിലസിന്റെ ഒരു ദയനീയമായ സെൽഫ് ഗോൾ ഇന്റർ മിയാമിയുടെ ദുരിതം വർദ്ധിപ്പിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45+3’) അഷ്റഫ് ഹക്കിമി നാലാം ഗോളും നേടി പി.എസ്.ജിക്ക് മികച്ച ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇന്റർ മയാമി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ലയണൽ മെസ്സിയുടെ ഇന്റർ മിയാമിക്ക് പിഎസ്ജിയുടെ മികവിനൊപ്പം പിടിച്ചു നിൽക്കാൻ ആയില്ല. ആകെ ഇന്റർ മയാമിയുടെ ഭാഗത്ത് നിന്ന് വന്ന രണ്ട് നല്ല ഗോൾ ശ്രമങ്ങളും മെസ്സിയിൽ നിന്ന് തന്നെ ആയിരുന്നു.
ഈ ഉജ്ജ്വല വിജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ബയേണോ ഫ്ലമെംഗോയോ ആകും പിഎസ്ജിയുടെ അടുത്ത എതിരാളികൾ.