ലിവർപൂളിന്റെ മുൻ പരിശീലകൻ യൂർഗൻ ക്ലോപ്പ് പുതുതായി വികസിപ്പിച്ച ഫിഫ ക്ലബ് ലോകകപ്പ് ഫോർമാറ്റിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത്. ജർമ്മൻ പത്രമായ ഡൈ വെൽറ്റിന് (Die Welt) നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇതിനെ “ഫുട്ബോളിൽ ഇതുവരെ നടപ്പിലാക്കിയതിൽ വെച്ച് ഏറ്റവും മോശം ആശയം” എന്ന് വിശേഷിപ്പിച്ചു.
32 ടീമുകളെ പങ്കെടുപ്പിച്ച് നാല് വർഷത്തിലൊരിക്കൽ വേനൽക്കാല പ്രീ-സീസൺ സമയത്ത് നടത്തുന്ന ഈ പുതിയ ടൂർണമെന്റ്, അതിന്റെ സമയക്രമത്തെക്കുറിച്ചും കളിക്കാർക്ക് നൽകുന്ന അധിക സമ്മർദ്ദത്തെക്കുറിച്ചും ഇതിനകം വിമർശനങ്ങൾ നേരിടുന്നുണ്ട്. ഈ വിമർശനങ്ങളിൽ പങ്കുചേർന്ന ക്ലോപ്പ്, കളിക്കാരുടെ ആരോഗ്യത്തിലും കായികരംഗത്തിന്റെ സമഗ്രതയിലും ഇത് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
“ഇതൊരു ലക്ഷ്യമില്ലാത്ത മത്സരമാണ്,” ക്ലോപ്പ് പറഞ്ഞു. “ഇത് ആര് നേടിയാലും എക്കാലത്തെയും മോശം വിജയികളായിരിക്കും അവർ, കാരണം അവർ വേനൽക്കാലം മുഴുവൻ കളിക്കുകയും പിന്നീട് നേരിട്ട് ലീഗിലേക്ക് മടങ്ങുകയും ചെയ്യും.” – ക്ലോപ്പ് പറഞ്ഞു.
ലിവർപൂളിലെ തന്റെ കാലയളവിൽ കളിക്കാരുടെ ക്ഷേമത്തിന് വേണ്ടി നിരന്തരം വാദിച്ചിരുന്ന ക്ലോപ്പ്, വർധിച്ചുവരുന്ന മത്സരത്തിരക്ക് കളിക്കാർൽക് താങ്ങാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി.
“ഇത് ഒരുപാട് കളികളാണ്. അടുത്ത സീസണിൽ മുമ്പെങ്ങുമില്ലാത്തവിധം പരിക്കുകൾ കാണേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതിൽ ഉൾപ്പെട്ടവർക്ക് ശാരീരികമായോ മാനസികമായോ യഥാർത്ഥ വിശ്രമം ലഭിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.