ജയ്സ്വാളിന് ഗവാസ്കറിന്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ രണ്ടാം ഇംഗ്ലണ്ട് ടെസ്റ്റിൽ 97 റൺസ് വേണം
എഡ്ജ്ബാസ്റ്റണിൽ ജൂലൈ 2 ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് യുവതാരം യശസ്വി ജയ്സ്വാൾ. 2023 ജൂലൈയിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതുമുതൽ 20 ടെസ്റ്റ് മത്സരങ്ങളിൽ (38 ഇന്നിംഗ്‌സുകൾ) നിന്ന് 1903 റൺസാണ് ഈ 22 വയസ്സുകാരൻ ഇടംകൈയ്യൻ ഓപ്പണർ നേടിയത്. അടുത്ത ഇന്നിംഗ്‌സിൽ 97 റൺസ് കൂടി നേടുകയാണെങ്കിൽ ടെസ്റ്റിൽ 2000 റൺസ് നേടുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന സുനിൽ ഗവാസ്കറിന്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് ജയ്സ്വാളിന് മറികടക്കാൻ സാധിക്കും.
1976-ൽ തൻ്റെ 23-ാം ടെസ്റ്റിലാണ് ഗവാസ്കർ ഈ നാഴികക്കല്ല് പിന്നിട്ടത്. എന്നാൽ ജയ്സ്വാൾ ഇപ്പോൾ തന്റെ 21-ാം ടെസ്റ്റാണ് കളിക്കുന്നത്. 40 ഇന്നിംഗ്‌സുകളിൽ 2000 റൺസ് എന്ന രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും പേരിലുള്ള ഇന്ത്യൻ റെക്കോർഡും മറികടക്കാൻ ജയ്സ്വാളിന് അവസരമുണ്ട്.
ഇതിനോടകം ആറ് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെതിരെ കളിച്ചിട്ടുള്ള ജയ്സ്വാൾ 817 റൺസ് നേടിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) 2000 റൺസ് നേടുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ 40 ഇന്നിംഗ്‌സെന്ന റെക്കോർഡും തകർക്കാൻ അദ്ദേഹത്തിന് അവസരം നൽകും.WTC-യിൽ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സിൽ 2000 റൺസ് നേടിയ ആഗോള റെക്കോർഡ് 31 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ച മാർനസ് ലബുഷെയ്‌ന്റെ പേരിലാണ്.