ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ.) ഭാവി അനിശ്ചിതത്വത്തിൽ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്.) ലീഗിന്റെ വാണിജ്യ പങ്കാളികളായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ.) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ (എം.ആർ.എ.) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ഐ.എസ്.എല്ലിന്റെ ഭാവിയെ ആശങ്കയിലാക്കുന്നത്.

നിലവിലെ കരാർ 2025 ഡിസംബറിൽ അവസാനിക്കാനിരിക്കെ, എം.ആർ.എ. സംബന്ധിച്ച് വ്യക്തത വരാതെ അടുത്ത ഐ.എസ്.എൽ. സീസൺ ആരംഭിക്കില്ലെന്ന് ക്ലബ്ബുകൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
റിലയൻസും സ്റ്റാറും ചേർന്നുള്ള സംയുക്ത സംരംഭമായ എഫ്.എസ്.ഡി.എൽ. 2010-ൽ 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. എ.ഐ.എഫ്.എഫിന് പ്രതിവർഷം ₹50 കോടി അല്ലെങ്കിൽ വരുമാനത്തിന്റെ 20% ഇതിൽ ഏതാണോ കൂടുതൽ അത് നൽകണം എന്നതായിരുന്നു വ്യവസ്ഥ.
എ.ഐ.എഫ്.എഫിന്റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള തീരുമാനങ്ങൾ സുപ്രീം കോടതിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നതിനാൽ ഈ കരാർ പുതുക്കൽ സങ്കീർണ്ണമായിരിക്കുകയാണ്. ജൂലൈ 14-ന് ശേഷം വിധി വരുന്നത് വരെ എം.ആർ.എ. പുതുക്കലുമായി മുന്നോട്ട് പോകരുതെന്ന് കോടതി എ.ഐ.എഫ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ അനിശ്ചിതത്വത്തിനിടയിൽ നിരവധി ഐ.എസ്.എൽ. ക്ലബ്ബുകൾ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും കളിക്കാരെ സൈൻ ചെയ്യുന്നത് വൈകിപ്പിക്കുകയും പ്രീ-സീസൺ പദ്ധതികൾ മാറ്റിവെക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എ.ഐ.എഫ്.എഫിന്റെ താൽക്കാലിക കലണ്ടർ പ്രകാരം സെപ്റ്റംബർ 14-ന് ലീഗ് ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഡ്യൂറാൻഡ് കപ്പിലെ ഐ എസ് എൽ ടീമുകളുടെ പങ്കാളിത്തത്തെക്കുറിച്ചും ആശങ്കകളുണ്ട്.
തങ്ങളുടെ പങ്കാളിത്തം തുടരാൻ സന്നദ്ധമാണെന്ന് എഫ്.എസ്.ഡി.എൽ. വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസ്.എൽ. നിയന്ത്രിക്കാൻ ഒരു പുതിയ ഹോൾഡിംഗ് കമ്പനി രൂപീകരിക്കാൻ അവർ നിർദ്ദേശിച്ചു. ക്ലബ്ബുകൾക്ക് 60% ഉടമസ്ഥാവകാശവും എഫ്.എസ്.ഡി.എല്ലിന് 26% ഉം എ.ഐ.എഫ്.എഫിന് 14% ഉം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ഇന്ത്യയുടെ ടോപ്പ് ലീഗ് ഫെഡറേഷൻ നേരിട്ട് കൈവശം വെക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് എ.ഐ.എഫ്.എഫിന്റെ കരട് ഭരണഘടന വ്യക്തമാക്കുന്നു, ഇത് ഒരു പുതിയ തർക്കവിഷയത്തിന് വഴിവെക്കുന്നു.