മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന നാടകീയമായ യുവേഫ നേഷൻസ് ലീഗ് 2025 ഫൈനലിൽ, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് സ്പെയിനെ തോൽപ്പിച്ച് പോർച്ചുഗൽ ജേതാക്കളായി.

21-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയുടെ ഗോളിൽ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളിൽ പോർച്ചുഗൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെഡ്രിയുടെ അസിസ്റ്റിൽ മികെൽ ഓയർസാബൽ സ്പെയിനിന് വീണ്ടും ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ 61-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും സമനില പിടിച്ചു.
ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും കളി സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി. ഗോൺസാലോ റാമോസ്, വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ്, റൂബൻ നെവെസ് എന്നിവരെല്ലാം തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. അൽവാരോ മൊറാറ്റയുടെ കിക്ക് പാഴായത് സ്പെയിന് തിരിച്ചടിയായി, അതേസമയം ഇസ്കോ, മെറിനോ, ബയേന എന്നിവർക്ക് ഗോൾ നേടാൻ കഴിഞ്ഞു.
നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പരിക്ക് കരണം കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ, പോർച്ചുഗലിന്റെ രണ്ടാം നേഷൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ പ്രധാന പങ്ക് വഹിച്ചു. 2019 ന് ശേഷമുള്ള അവരുടെ ആദ്യ കിരീടമാണിത്.