ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റുകൾക്ക് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചു. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം 3 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. വെറും 25 പന്തിൽ 5 സിക്സറുകൾ ഉൾപ്പെടെ പുറത്താകാതെ 58 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹിയുടെ വിജയശിൽപ്പി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ്, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ 53 റൺസിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും (44*) മികവിൽ 206/8 എന്ന മികച്ച സ്കോർ നേടി. ഡൽഹിക്കായി മുസ്തഫിസുർ റഹ്മാൻ 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
207 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് കെ എൽ രാഹുലിന്റെ (35)യും ഡു പ്ലെസിസിന്റെയും (23) വെടിക്കെട്ട് തുടക്കം ലഭിച്ചു. കരുൺ നായർ 27 പന്തിൽ 44 റൺസുമായി മധ്യനിരയിൽ കളി നയിച്ചു. പിന്നീട് റിസ്വിയും സ്റ്റബ്സും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ റിസ്വി നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കളി ഡൽഹിക്ക് അനുകൂലമാക്കിയത്.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ 2 വിക്കറ്റുകൾ നേടിയെങ്കിലും അവരുടെ ബൗളിംഗ് സമ്മർദ്ദത്തിന് മുന്നിൽ നിറം മങ്ങി.