ആൻഫീൽഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലിവർപൂളും ആഴ്സണലും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. കോഡി ഗാക്പോയുടെ (20’)യും ലൂയിസ് ഡയസിൻ്റെയും (21’) ഗോളുകളിലൂടെ ലിവർപൂൾ തുടക്കത്തിൽ തന്നെ ലീഡ് നേടി.

എന്നാൽ രണ്ടാം പകുതിയിൽ ആഴ്സണൽ തിരികെവന്നു. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ലിയാൻഡ്രോ ട്രോസാർഡിൻ്റെ ക്രോസിൽ നിന്ന് ഗബ്രിയേൽ മാർട്ടിനെല്ലി ഒരു ഗോൾ മടക്കി. 70-ാം മിനിറ്റിൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ച പന്ത് വലയിലേക്ക് തിരിച്ചുവിട്ട് മിക്കേൽ മെറിനോ ആഴ്സണലിന് സമനില സമ്മാനിച്ചു.
79-ാം മിനിറ്റിൽ മെറിനോ രണ്ട് പെട്ടെന്നുള്ള ഫൗളുകൾക്ക് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ മത്സരം കൂടുതൽ നാടകീയമായി. പത്ത് പേരായി ചുരുങ്ങിയെങ്കിലും ആഴ്സണൽ പ്രതിരോധം ശക്തമാക്കി. മത്സരത്തിന്റെ അവസാന നിമിഷം റോബർട്സൺ നേടിയ ലിവർപൂളിൻ്റെ ഗോൾ, മുന്നേറ്റത്തിനിടെ കൊണാറ്റെ ഫൗൾ ചെയ്തതിനെത്തുടർന്ന് നിഷേധിക്കപ്പെട്ടു.
പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂൾ 83 പോയിന്റിലേക്ക് നീങ്ങി. ആഴ്സണൽ 68 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അവർക്ക് ശേഷിക്കുന്ന 2 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് കൂടെ നേടിയാൽ മാത്രമെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കൂ.