തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഐപിഎൽ 2025ൽ ശ്രദ്ധ നേടുകയാണ് പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് ഇതിനോടകം 437 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്നലെ 48 പന്തിൽ നേടിയ 91 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് അദ്ദേഹം നടത്തിയത്.

ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ പ്രഭ്സിമ്രാനെ പ്രശംസ കൊണ്ട് മൂടി. മുൻ സിഎസ്കെ സഹതാരമായ എംഎസ് ധോണിയുമായി അദ്ദേഹം പഞ്ചാബിന്റെ ഓപ്പണറെ താരതമ്യം ചെയ്തു:
“അവന് (പ്രഭ്സിമ്രാന്) മികച്ച പവർ ഉണ്ട്. 2010ൽ അവസാന ഓവറുകളിൽ യുവ എംഎസ് ധോണി പന്തുകൾ പറത്തുന്നത് ഓർമ്മയുണ്ട്. പ്രഭ്സിമ്രാന് സമാനമായ കഴിവുകളുണ്ട്.” ഹെയ്ഡൻ പറഞ്ഞു.
“അവന് അതിശയകരമായ ബാറ്റ് വേഗതയും ഉറച്ച അടിത്തറയുമുണ്ട്. അവൻ ഭയമില്ലാത്തവനും പൂർണ്ണ നിയന്ത്രണമുള്ളവനുമാണ്,” ഹെയ്ഡൻ കൂട്ടിച്ചേർത്തു.
മത്സരശേഷം സംസാരിച്ച പ്രഭ്സിമ്രാൻ തന്റെ പ്രകടനത്തിന് പരിശീലകൻ റിക്കി പോണ്ടിംഗിന്റെ പിന്തുണയാണ് കാരണമെന്ന് പറഞ്ഞു:
“പ്രത്യേക തന്ത്രമൊന്നുമില്ല, പന്ത് വരുന്നതിനനുസരിച്ച് കളിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന റിക്കി പോണ്ടിംഗിനാണ് എല്ലാ ക്രെഡിറ്റും.”