2026 ൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അടുത്ത മാസം ബംഗ്ലാദേശിനെതിരെ അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുടെ പരമ്പരയ്ക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന പര്യടന ഷെഡ്യൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തുടക്കത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമായിരുന്നു ബംഗ്ലാദേശ് കളിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ വരാനിരിക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി ഏകദിന മത്സരങ്ങൾ ഒഴിവാക്കാനും ടി20 പരമ്പരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരു ബോർഡുകളും പരസ്പരം സമ്മതിച്ചു. “അടുത്ത വർഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ, ഈ മെഗാ ഇവന്റിനായി തയ്യാറെടുക്കാൻ ഇരു രാജ്യങ്ങളും അഞ്ച് ടി20 മത്സരങ്ങൾ കളയാൻ പരസ്പരം സമ്മതിച്ചിട്ടുണ്ട്,” പിസിബി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ മെയ് 25, 27 തീയതികളിൽ ഫൈസലാബാദിൽ നടക്കും. 2008 ൽ ബംഗ്ലാദേശ് 50 ഓവർ പരമ്പരയ്ക്കായി പര്യടനം നടത്തിയതിന് ശേഷം ആദ്യമായാണ് ഫൈസലാബാദ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ മെയ് 30, ജൂൺ 1, ജൂൺ 3 തീയതികളിൽ ലാഹോറിൽ നടക്കും.
2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ഐസിസി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.