ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും മുൻ പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് വധഭീഷണി. “ഞാൻ നിന്നെ കൊല്ലും” എന്ന ഇമെയിൽ സന്ദേശത്തിലൂടെ ആണ് ഗംഭീറിന് ഭീഷണി ലഭിച്ചത്. ISIS” എന്ന ഒരു സബ്ജക്റ്റ് വെച്ചാണ് ഇമെയിൽ വന്നത്. ഗംഭീർ ന്യൂഡൽഹിയിലെ രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

വിഷയം അന്വേഷിക്കുകയാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സൈബർ സെൽ ഇമെയിൽ അയച്ചയാളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഗംഭീറിന് നിലവിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പഹൽഗാം ആക്രമണത്തെ ഗംഭീർ സോഷ്യൽ മീഡിയയിൽ അപലപിക്കുകയും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
ഗംഭീറിന് ഇതാദ്യമായല്ല ഭീഷണി ലഭിക്കുന്നത്. 2021-ൽ “ഐസിസ് കാശ്മീർ” എന്ന് അവകാശപ്പെടുന്ന ഒരു സംഘത്തിൽ നിന്ന് സമാനമായ ഭീഷണി ലഭിച്ചിരുന്നു.