1980-കളിൽ റയൽ മാഡ്രിഡിനെ ഡൊമസ്റ്റിക് തലത്തിൽ ശക്തമായ ആധിപത്യത്തിലേക്ക് നയിച്ച ഇതിഹാസ ഡച്ച് ഫുട്ബോൾ പരിശീലകൻ ലിയോ ബീൻഹാക്കർ 82-ാം വയസ്സിൽ അന്തരിച്ചു. സ്പാനിഷ് ക്ലബ്ബ് വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും മുൻ ക്ലബ്ബുകൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നതായും റയൽ മാഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു.

1986 മുതൽ 1989 വരെയും പിന്നീട് 1992 ൽ ഒരു ചെറിയ കാലയളവിലും ബീൻഹാക്കർ റയൽ മാഡ്രിഡിൻ്റെ പരിശീലകനായിരുന്നു. ബെർണാബ്യൂവിൽ അദ്ദേഹം മൂന്ന് ലാ ലിഗ കിരീടങ്ങൾ ഉൾപ്പെടെ ആറ് ട്രോഫികൾ നേടി. എമിലിയോ ബുത്രഗ്യൂനോ, മിച്ചൽ തുടങ്ങിയ ഹോം ഗ്രൗണ്ടിലെ താരങ്ങളാൽ നയിക്കപ്പെട്ട പ്രശസ്തമായ ക്വിന്റ ഡെൽ ബുയിട്രെ (Quinta del Buitre) കാലഘട്ടത്തിലെ പരിശീലകനായിരുന്നു അദ്ദേഹം.
നെതർലാൻഡ്‌സിൽ ജനിച്ച ബീൻഹാക്കർ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിട്ടില്ലെങ്കിലും 1960-കളിൽ അദ്ദേഹം പരിശീലകനായി കരിയർ ആരംഭിച്ചു. അയാക്സിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് രണ്ട് തവണ ഡച്ച് ഭീമന്മാരുടെ പരിശീലകനായി. 1980 ലും 1990 ലും എറെഡിവിസി കിരീടങ്ങൾ അയാക്സിനൊപ്പം നേടി. 1999 ൽ ഫെയെനൂർഡിനൊപ്പം മൂന്നാമത്തെ ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കി.
ബീൻഹാക്കറെ “ചരിത്രത്തിലെ ഏറ്റവും വർണ്ണാഭമായതും വിജയകരവുമായ ഡച്ച് മാനേജർമാരിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ച് അയാക്സ് അനുശോചനം രേഖപ്പെടുത്തി.
നെതർലാൻഡ്‌സ്, സൗദി അറേബ്യ, പോളണ്ട്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ ദേശീയ ടീമുകളുടെ പരിശീലകനായി യൂറോപ്പിലും മറ്റ് ഭൂഖണ്ഡങ്ങളിലും ബീൻഹാക്കർ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചു. 2006 ൽ കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ അവരുടെ ആദ്യത്തെയും ഏകവുമായ ഫിഫ ലോകകപ്പ് യോഗ്യതയിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു.