യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റെക്കോർഡ് ജേതാക്കൾ ആയ റയൽ മാഡ്രിഡ്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ അത്ലറ്റികോ മാഡ്രിഡിനെയാണ് അവർ മറികടന്നത്. ക്വാർട്ടർ ഫൈനലിലെ മാഡ്രിഡ് ഡെർബിയിൽ ആദ്യ പാദത്തിൽ 2-1 ന്റെ ജയവും ആയി എത്തിയ റയൽ മാഡ്രിഡിനെ 30 സെക്കന്റുകൾക്ക് ഉള്ളിൽ അത്ലറ്റികോ ഞെട്ടിച്ചു. സ്വന്തം ആരാധകർക്ക് മുമ്പിൽ മികച്ച നീക്കത്തിന് ഒടുവിൽ കൊണർ ഗാലഗർ ആണ് സിമിയോണിയുടെ ടീമിന് മത്സരത്തിൽ മുൻതൂക്കവും ഇരു പാദങ്ങളിൽ ആയി സമനിലയും നൽകിയത്. നന്നായി കളിക്കുന്ന അത്ലറ്റികോയെയും അതേപോലെ ഇടക്ക് വെല്ലുവിളി ഉയർത്തുന്ന റയലിനെയും ആണ് കൂടുതൽ കാണാൻ ആയത്.
രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ എംബപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി റയലിന് ജയം നേടാനുള്ള സുവർണ അവസരം ആയി. എന്നാൽ പെനാൽട്ടി എടുത്ത വിനീഷ്യസ് ജൂനിയർ അത് പുറത്തേക്ക് അടിച്ചു കളഞ്ഞു. തുടർന്ന് 90 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. എക്സ്ട്രാ സമയത്ത് 30 മിനിറ്റും പരസ്പരം ആക്രമിച്ചു കളിക്കുന്ന ഇരു ടീമിനെയും ആണ് കാണാൻ ആയത് എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. അവിശ്വസനീയം ആയ വിധം നാടകീയ രംഗങ്ങൾ ആണ് പെനാൽട്ടി ഷൂട്ട് ഔട്ടിൽ അരങ്ങേറിയത്. റയലിന്റെ ആദ്യ 2 പെനാൽട്ടിയും എംബപ്പെയും ബെല്ലിങ്ഹാമും ലക്ഷ്യത്തിൽ എത്തിച്ചു. അത്ലറ്റികോയുടെ ആദ്യ കിക്ക് സോർലോത്തും, അത്ലറ്റികോയുടെ രണ്ടാം പെനാൽട്ടി എടുത്ത ജൂലിയൻ ആൽവരസ് വീഴാൻ പോയെങ്കിലും പന്ത് വലയിൽ എത്തിച്ചു. റഫറി ഗോളും അനുവദിച്ചു.
എന്നാൽ തുടർന്ന് റയൽ താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പെട്ടെന്ന് നടന്ന വാർ പരിശോധനയിൽ അർജന്റീന താരത്തിന്റെ പെനാൽട്ടി ഡബിൾ ടച്ച് ആയി വിധിക്കുക ആയിരുന്നു. വലത് കാലു കൊണ്ടു എടുക്കും മുമ്പ് താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയത് ആയാണ് വാർ കണ്ടെത്തൽ. തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല. അടുത്ത പെനാൽട്ടി വാൽവെർഡെ ലക്ഷ്യം കണ്ടതോടെ റയൽ 3-1 നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുന്നിൽ എത്തി. അടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട കൊറെയ അത് 3-2 ആക്കി. റയലിന്റെ വാസ്കസിന്റെ പെനാൽട്ടി രക്ഷിച്ച ഒബ്ളാക് അത്ലെറ്റികോക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത കിക്ക് എടുത്ത മാർക്കോസ് യോറന്റെയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തുടർന്ന് റൂഡിഗറിന്റെ ഷോട്ട് ഒബ്ളാക്കിന്റെ കയ്യിൽ തട്ടി ഗോൾ ആയതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് 4-2 നു റയൽ ജയിക്കുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആഴ്സണൽ ആണ് റയൽ മാഡ്രിഡിന്റെ എതിരാളി.