യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബൊറൂസിയ ഡോർട്ട്മുണ്ട്. ആദ്യ പാദത്തിൽ 1-1 നു സമനില വഴങ്ങിയ അവർ രണ്ടാം പാദത്തിൽ ഫ്രഞ്ച് ക്ലബ് ലിലെയെ അവരുടെ മൈതാനത്ത് 2-1 നു മറികടന്നു ആണ് അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണ ആണ് അവരുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ പിറകിൽ നിന്ന ശേഷമാണ് ജർമ്മൻ ടീമിന്റെ തിരിച്ചു വരവ്. അഞ്ചാം മിനിറ്റിൽ ഇസ്മാലിയുടെ പാസിൽ നിന്നു ജൊനാഥൻ ഡേവിഡ് ആണ് ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകിയത്. ഡോർട്ട്മുണ്ട് ഗോൾ കീപ്പറുടെ അബദ്ധം ആണ് ഗോൾ ആയി മാറിയത്.
തുടർന്ന് സമനിലക്ക് ആയി ഡോർട്ട്മുണ്ട് നിരന്തരം ആക്രമിച്ചു കളിച്ചപ്പോൾ തുടർച്ചയായ അവിശ്വസനീയം ആയ രക്ഷപ്പെടുത്തലുകളും ആയി ലിലെ ഗോൾ കീപ്പറും പ്രതിരോധവും ജർമ്മൻ ടീമിനെ തടഞ്ഞു. ഇടക്ക് ലഭിച്ച സുവർണ അവസരം മുതലാക്കാൻ ആന്ദ്രക്ക് ആയതും ഇല്ല. തുടർന്ന് രണ്ടാം പകുതിയിൽ മുന്നേറ്റനിര താരം ഗുയിരാസിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 54 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട എമറെ ചാൻ ഡോർട്ട്മുണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് 11 മിനിറ്റിനുള്ളിൽ ഗുയിരാസിയുടെ പാസിൽ നിന്നു തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ മികച്ച ഷോട്ടിലൂടെ നേടിയ മാക്സിമില്യൻ ബെയിറർ ഡോർട്ട്മുണ്ടിന് അവസാന എട്ടിലെ സ്ഥാനം നൽകുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ലിലെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.