ജസ്പ്രീത് ബുംറയുടെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്ന് മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ട് ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇപ്പോൾ പരിക്ക് കാരണം വിശ്രമത്തിൽ ആയ ബുമ്രയെ കരുതലോടെ കൈകാര്യം ചെയ്യണം എന്ന് ബോണ്ട് പറഞ്ഞു.

ഐപിഎല്ലിൽ നിന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള മാറ്റം കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ, ബുംറ തുടർച്ചയായി രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിക്കരുതെന്ന് ബോണ്ട് നിർദ്ദേശിച്ചു.
” ബുംറക്ക് വലിയ പ്രശ്നം ഉണ്ടാകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു, ജോലിഭാരം നിയന്ത്രിക്കുന്നത് ആണ് പ്രധാനം. ടൂറുകളും മുന്നോട്ടുള്ള ഷെഡ്യൂളും നോക്കുമ്പോൾ, അദ്ദേഹത്തിന് ഒരു ഇടവേള നൽകാനുള്ള അവസരങ്ങൾ എവിടെയാണ് ഉള്ളത്? ഐപിഎല്ലിൽ നിന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള മാറ്റം അദ്ദേഹത്തിന്റെ കരിയറിന് ഒരു അപകടസാധ്യത ഉയർത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അടുത്ത ലോകകപ്പിനും മറ്റും അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. നിങ്ങൾ ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ കളിക്കുന്നു; തുടർച്ചയായി രണ്ടിൽ കൂടുതൽ ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കും” ബോണ്ട് ആവർത്തിച്ചു.
നിലവിൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസം നടത്തുന്ന ബുംറ എപ്പോൾ ക്രിക്കറ്റിലേക്ക് മടങ്ങുമെന്നതിൽ വ്യക്തതയില്ല.