ഇരു പക്ഷത്തേക്കും ഫലം മാറിയേക്കുമെന്ന് തോന്നിപ്പിച്ച ത്രില്ലര്‍ പോരാട്ടത്തിൽ ഒടുവിൽ വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം. ആര്‍സിബി നൽകിയ 168 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ നാറ്റ് സ്കിവര്‍ ബ്രണ്ടിന്റെ വെടിക്കെട്ട് പ്രകടനത്തിൽ മുന്നേറിയെങ്കിലും താരം പുറത്തായ ശേഷം പ്രതിരോധത്തിലായ ശേഷം ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ തിരികെ മത്സരത്തിലേക്ക് മുംബൈ തിരിച്ചുവന്നുവെങ്കിലും 18ാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി വെയര്‍ഹാം മത്സരം തിരികെ ആര്‍സിബി പക്ഷത്തേക്കാക്കി. എന്നാൽ അമന്‍ജോത് കൗര്‍ നേടിയ നിര്‍ണ്ണായ സിക്സുകള്‍ മുംബൈയ്ക്ക് ഒരു പന്ത് അവശേഷിക്കെ വിജയം ഒരുക്കി. 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയം നേടിയപ്പോള്‍ ആര്‍സിബി സീസണിലെ ആദ്യ പരാജയം രുചിച്ചു.
നാറ്റ് സ്കിവര്‍-ബ്രണ്ട് അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ അതിവേഗ കുതിപ്പാണ് ആദ്യ ഓവറുകളിൽ നടത്തിയത്. എന്നാൽ എട്ടാം ഓവറിൽ കിം ഗാര്‍ത്ത് താരത്തെ പുറത്താക്കിയതോടെ ആര്‍സിബിയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താനായി.
21 പന്തിൽ 42 റൺസായിരുന്നു നാറ്റ് നേടിയത്. നാറ്റ് സ്കിവര്‍ നൽകിയ തുടക്കം ഹര്‍മ്മന്‍പ്രീത് – അമന്‍ജോത് കൗര്‍ കൂട്ടുകെട്ടിനെ ടി20 ശൈലിയിൽ നിന്ന് മാറി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുവാനുള്ള അവസരം നൽകിയിരുന്നു. ഇരുവരും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ അവസാന 7 ഓവറിൽ 61 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.
ഈ കൂട്ടുകെട്ട് മികച്ച രീതിയിൽ തുടര്‍ന്നും ബാറ്റ് വീശിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം 18 പന്തിൽ നിന്ന് 24 റൺസായി മാറി. ഹര്‍മ്മന്‍പ്രീത് കൗര്‍ സ്കോറിംഗ് വേഗത കൂട്ടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.
എന്നാൽ ജോര്‍ജ്ജിയ വെയര്‍ഹാം എറിഞ്ഞ 18ാം ഓവറിൽ 38 പന്തിൽ നിന്ന് 50 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്തായത് മുംബൈയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി മാറി. അടുത്ത പന്തിൽ സജന സജീവനെയും വെയര്‍ഹാം പുറത്താക്കിയപ്പോള്‍ മുംബൈയുടെ നില പരുങ്ങലിലായി.
18ാം ഓവറിൽ 2 റൺസ് മാത്രം വിട്ട് നൽകി വെയര്‍ഹാം രണ്ട് വിക്കറ്റ് നേടിയതോടെ മുംബൈയുടെ ലക്ഷ്യം 2 ഓവറിൽ 22 റൺസായി മാറി.
കനിക അഹൂജയെ സിക്സര്‍ പറത്തി അമന്‍ജോത് കൗര്‍ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയപ്പോള് ഓവറിലെ അവസാന പന്തിലെ സിക്സ് ആര്സിബിയ്ക്കേറ്റ കനത്ത തിരിച്ചടിയായി. രണ്ട് സിക്സ് ഉള്‍പ്പെടെ 16 റൺസാണ് 19ാം ഓവറിൽ നിന്ന് പിറന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 6 റൺസായി മാറി.
ജയത്തിനായി രണ്ട് പന്തിൽ 2 റൺസ് വേണ്ടപ്പോള്‍ ജി കമാലിനി ബൗണ്ടറി നേടി മുംബൈയുടെ നാല് വിക്കറ്റ് വിജയം സമ്മാനിച്ചു. 27 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ അമന്‍ജോതിന്റെ ഇന്നിംഗ്സും മുംബൈ വിജയത്തിൽ നിര്‍ണ്ണായകമായി.