ഡബ്ല്യുപിഎൽ 2024 ലെ നാലാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതകൾ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 47 പന്തിൽ നിന്ന് 81 റൺസ് നേടിയ സ്മൃതി മന്ദാനയുടെ മികവിൽ 142 റൺസ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറിൽ ആർസിബി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് വനിതകൾ 19.3 ഓവറിൽ 141 റൺസിന് പുറത്തായി. ജെമീമ റോഡ്രിഗസും (22 പന്തിൽ 34) സാറാ ബ്രൈസും (19 പന്തിൽ 23) പ്രതിരോധം തീർത്തെങ്കിലും ആർസിബിയുടെ അച്ചടക്കമുള്ള ബൗളിംഗ് അവരെ വലിയ സ്കോറിൽ നിന്ന് തടഞ്ഞു.
ബൗളർമാരിൽ രേണുക സിംഗ് (3/23), ജോർജിയ വെയർഹാം (3/25) എന്നിവർ ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. കിം ഗാർത്ത് (2/19), ഏക്താ ബിഷ്ത് (2/35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
142 റൺസ് പിന്തുടർന്ന ആർസിബിക്കായി മന്ദാനയും ഡാനിയേൽ വ്യാറ്റ്-ഹോഡ്ജും (33 പന്തിൽ 42) ഓപ്പണിംഗ് വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർമാരായ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും, റിച്ച ഘോഷും (5 പന്തിൽ 11) എല്ലിസ് പെറിയും (13 പന്തിൽ 7) വിജയലക്ഷ്യം അനായാസമായി പൂർത്തിയാക്കി.
ഈ വിജയത്തോടെ, ആർസിബി വനിതകൾ ലീഗിൽ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.