ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-നുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സിറാജിന് ഇടം ഉണ്ടായില്ല എന്നത് ക്രിക്കറ്റ് ആരാധകരെയും വിദഗ്ധരെയും അലോസരപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി അനുഭവപരിചയമില്ലാത്ത ഹർഷിത് റാണയെ ആണ് ഇന്ത്യ തിരഞ്ഞെടുത്തത്.

സിറാജിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും നോൺ-ട്രാവലിംഗ് റിസർവ് അംഗം മാത്രമായാണ് സിറാജ് ഉള്ളത്. 2022 മുതൽ, ഏകദിനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് സിറാജ്.
43 മത്സരങ്ങളിൽ നിന്ന് 22.97 എന്ന മികച്ച ശരാശരിയിൽ 71 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. 2023 ജനുവരിയിൽ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും എത്തി. ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും സിറാജിനായുരുന്നു. ഫൈനലിൽ 6/21 എന്ന ഗംഭീര പ്രകടനവും നടത്തി.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലേക്കും സിറാജിനെ പരിഗണിച്ചില്ലായിരുന്നു. ഏകദിനത്തിൽ വലിയ റെക്കോർഡ് ഇല്ലാത്ത അർഷ്ദീപ് സിംഗിനെയും ഹർഷിത് റാണയെയും ആണ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങേറ്റ ഏകദിനത്തിൽ (3/53) മികച്ച പ്രകടനം കാഴ്ചവച്ച റാണ, രണ്ടാം മത്സരത്തിൽ (ഒമ്പത് ഓവറിൽ 1/62) കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. കെ കെ ആറിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ചത് ആണ് ഹർഷിതിന് മുൻഗണന കിട്ടാൻ കാരണം എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.