ബാംഗ്ലൂർ : സി കെ നായിഡു ട്രോഫിയിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മല്‍സരം സമനിലയിൽ അവസാനിച്ചു. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടക നാല് വിക്കറ്റിന് 241 റൺസെടുത്ത് നില്‍ക്കെ മല്‍സരം അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 395 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളം 54 റൺസ് കൂടി കൂട്ടിച്ചേർത്തു. കിരൺ സാഗറും എം യു ഹരികൃഷ്ണണനും ചേർന്നുള്ള കൂട്ടുകെട്ടിൽ 104 റൺസാണ് പിറന്നത്. 88 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 91 റൺസ് നേടിയ കിരൺ സാഗറുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയമായത്. കിരൺ പുറത്തായതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹരികൃഷ്ണൻ 31 റൺസുമായി പുറത്താകാതെ നിന്നു. കർണ്ണാടകയ്ക്ക് വേണ്ടി ശശികുമാർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടകയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. പ്രഖർ ചതുർവേദിയും മക്നീലും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. പ്രഖർ ചതുർവേദി 54 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ഹർഷിൽ ധർമാനി 31ഉം ക്യാപ്റ്റ്ൻ അനീശ്വർ ഗൌതം 26ഉം റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന മക്നീൽ സെഞ്ച്വറി പൂർത്തിയാക്കി. കളി നിർത്തുമ്പോൾ മക്നീൽ 103ഉം കൃതിക് ശർമ്മ എട്ട് റൺസുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഹരികൃഷ്ണനും കിരൺ സാഗറും അഹ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മല്‍സരത്തിൽ നിന്ന് കേരളത്തിന് എട്ടും കർണ്ണാടകയ്ക്ക് പത്തും പോയിൻ്റുകൾ ലഭിച്ചു