ധോണിയെത്തിയ ശേഷം ഗിയര്‍ മാറ്റി ചെന്നൈ, 39 പന്തില്‍ നിന്ന് നേടിയത് 92 റണ്‍സ്

Sports Correspondent

ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയുടെ ഡല്‍ഹിയ്ക്കെതിരെയുള്ള 80 റണ്‍സിന്റെ വിജയത്തില്‍ കളിയിലെ താരമായി മാറിയത് എംഎസ് ധോണിയായിരുന്നു. ബാറ്റ് കൊണ്ടും കീപ്പിംഗ് മികവ് കൊണ്ടും മികച്ച് നിന്ന താരം മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്റെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗ് പ്രകടനങ്ങളെ മറികടന്നാണ് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയത്.

ചെന്നൈയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ധോണി ക്രീസിലെത്തുമ്പോള്‍ 87/2 എന്ന നിലയിലായിരുന്നു 13.3 ഓവറില്‍ ചെന്നൈ. പിന്നീടുള്ള 39 പന്തില്‍ നിന്ന് 92 റണ്‍സാണ് ചെന്നൈ നേടിയത്. ധോണി 22 പന്തില്‍ നിന്ന് 4 ഫോറും 3 സിക്സും സഹിതം 44 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 10 പന്തില്‍ 25 റണ്‍സ് നേടി. സുരേഷ് റെയ്‍നയായിരുന്നു ധോണിയോടൊപ്പം തുടക്കത്തില്‍ ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ 15 റണ്‍സ് മാത്രമേ ഇരുവര്‍ക്കും നേടാനായുള്ളു.