ടിക്കറ്റ് വില്പനയിലെ തര്‍ക്കം, ഇന്‍ഡോര്‍ ഏകദിനത്തിനു ഭീഷണി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിസിസിഐയും മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷനും തമ്മിലുള്ള വടംവലിയില്‍ ഇന്‍ഡോര്‍ ഏകദിനം വേറെ സ്ഥലത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. ബിസിസിഐ ഭരണഘടനയിലെ പുതിയ നിയമപ്രകാരം 90 ശതമാനം ടിക്കറ്റുകളും പൊതു സംവിധാനത്തിലൂട വില്‍ക്കണമെന്നും 10 ശതമാനം ടിക്കറ്റുകള്‍ മാത്രം കോംപ്ലിമെന്ററി പാസ്സായി സംസ്ഥാന ബോര്‍ഡിനു കൈവശം വയ്ക്കാമെന്നാണ്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27000 സീറ്റുകളാണുള്ളത്. ഇതില്‍ 2700 ടിക്കറ്റുകള്‍ കോംപ്ലിമെന്ററി ടിക്കറ്റുകളാണെങ്കിലും അതില്‍ തന്നെ ബിസിസിഐയ്ക്ക് നല്ലൊരു പങ്ക് നല്‍കേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 24നു പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഇന്‍ഡോറില്‍ നടക്കാനിരിക്കുന്നത്.

ഹോസ്പിറ്റാലിറ്റി പവലിയനില്‍ 5 ശതമാനം സീറ്റുകളാണ് ബിസിസിഐയുടെ ആവശ്യം. ഇപ്പോള്‍ 7000 സീറ്റുകളാണ് ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ളത്. അതില്‍ 10 ശതമാനം കോംപ്ലിമെന്ററി പാസാക്കുകയും അതില്‍ പകുതി ബിസിസിഐയ്ക്കും നല്‍കിയാല്‍ തങ്ങള്‍ക്ക് മത്സരം നടത്താനാവില്ലെന്നാണ് എംപിസിഎ ജോയിന്റ് സെക്രട്ടറി മിലിന്ദ് കന്മാദിക്കര്‍ അഭിപ്രായപ്പെട്ടത്.

തങ്ങളുടെ സംസ്ഥാന അസോസ്സിയേഷനുകളിലെ അംഗങ്ങള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്‍കുവാനുള്ള പാസുകളില്‍ വലിയ കുറവ് ഈ നിയമം സൃഷ്ടിക്കുന്നുണ്ടെന്നും ഇത് സംസ്ഥാന അസോസ്സിയേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും മിലിന്ദ് അഭിപ്രായപ്പെട്ടു.