റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-12, 15-11, 15-11, 15-10, 13-15. രോഹിത് കുമാറിന്റെയും അമിത് ഗുലിയയുടെയും മിന്നും പ്രകടനമാണ് ഹൈദരാബാദിന് ലീഗിലെ ആദ്യവിജയം സമ്മാനിച്ചത്. മത്സരത്തില്‍ നിന്ന് ഹൈദാരാബാദ് രണ്ടു പോയിന്റുകള്‍ നേടി.

ആദ്യ രണ്ടു പോയിന്റുകള്‍ നേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് മത്സരം തുടങ്ങിയത്. ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന്റെ മികവിലാണ് ടീം ആദ്യ സെറ്റില്‍ 3-1ന് മുന്നിലെത്തിയത്. ജോണ്‍ ജോസഫിന്റെ സ്‌പൈക്കിലൂടെ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം രോഹിത് കുമാറും ഒരു സ്‌പൈക്കിലൂടെ ഹൈദരാബാദ് സ്‌കോര്‍ 5-5ന് സമനിലയിലാക്കി. പിന്നീട് ഹൈദരാബാദ് തകര്‍പ്പന്‍ ബ്ലോക്കിങിലൂടെ 12-10ന് രണ്ട് പോയിന്റ് ലീഡ് നേടി. 15-12ന് ആദ്യ സെറ്റും അവസാനിപ്പിച്ചു.
Picsart 22 02 05 21 44 57 879

രണ്ടാം സെറ്റിലും കൊച്ചി ഒപ്പത്തിനൊപ്പം നിന്നെങ്കിലും സെറ്റ് നേടാനായില്ല. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനും കൊച്ചിക്ക് കഴിഞ്ഞില്ല. ലീഡ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കും ബ്ലോക്കുമായി സ്‌കോര്‍ 11-14ല്‍ എത്തിച്ചെങ്കിലും 11-15ന് സെറ്റ് നേടി
ഹൈദരാബാദ് വിജയം ഉറപ്പിച്ചു. നാലാം സെറ്റ് ഹൈദരാബാദ് അധികം വിയര്‍ക്കാതെ നേടി. അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തിരിച്ചുവരവ് കണ്ടു. സ്‌കോര്‍ 5-5ല്‍ നില്‍ക്കെ മുന്നേറിയ ബ്ലൂ സ്‌പൈക്കേഴ്‌സിനെ അവസാന പോയിന്റുകളില്‍ ഹൈദാരാബാദ് വീഴ്ത്തുമെന്ന് തോന്നിച്ചെങ്കിലും 15-13ന് വിജയിച്ച് കൊച്ചി ആശ്വാസ സെറ്റ് നേടി. ഹൈദാരാബാദ് അറ്റാക്കര്‍ രോഹിത്കുമാര്‍ കളിയിലെ താരമായി.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് പി.വി രമണ, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ശ്യാം സുന്ദര്‍ റാവു എന്നിവരെ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി സിന്ധു പ്രൈം വോളിബോള്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം ഫലകം നല്‍കി ആദരിച്ചു. തെലങ്കാന കായിക മന്ത്രി വി.ശ്രീനിവാസ് ഗൗഡ് റുപേ പ്രൈം വോളി ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും.

പി വി രമണയെയും ശ്യാം സുന്ദർ റാവുവിനെയും പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു, അർജുന അവാർഡ് ജേതാവ് ശ്രീ. പി.വി. രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ. ശ്യാം സുന്ദർ റാവു എന്നിവരെ പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ, റുപേ പ്രൈം വോളിബോൾ ലീഗ്, രണ്ട് മികച്ച ഇന്ത്യൻ വോളിബോൾ കളിക്കാരെയും ആദരിച്ചു. ഹൈദരാബാദിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തെലങ്കാനയിലെ കായിക മന്ത്രി വി. ശ്രീനിവാസ് ഗൗഡും റുപേ പ്രൈം വോളിബോൾ ലീഗ് ഉദ്ഘാടനം ചെയ്തു.

ശ്രീ പി വി രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ശ്യാം സുന്ദർ റാവു എന്നിവർക്ക് പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിം ഫലകം  പിവി സിന്ധു സമ്മാനിച്ചു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെതിരെ

ഉദ്ഘാടന മത്സരം ഫെബ്രുവരി 5ന് വൈകിട്ട് 7ന്

മത്സരത്തിന് സജ്ജമെന്ന് വിപുല്‍കുമാറും കോള്‍ട്ടണ്‍ കോവലും

ഹൈദരാബാദ്, 04 ഫെബ്രുവരി 2022: ഇന്ത്യയില്‍ വോളിബോള്‍ വിപ്ലവത്തിന് നാന്ദി കുറിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ്‍ ശനിയാഴ്ച (ഫെബ്രുവരി 05) തുടങ്ങും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 7ന് മത്സരം തുടങ്ങും. മത്സരത്തിനായി ടീം പൂര്‍ണ സജ്ജമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ വിദേശ താരം കോള്‍ട്ടണ്‍ കോവല്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വളരെ അനുഗ്രഹമായി കരുതുന്നു. റുപേ പ്രൈം വോളിബോള്‍ ലീഗ് തീര്‍ച്ചയായും ആവേശകരമാണ്. നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കും, എന്നെപ്പോലുള്ള രാജ്യാന്തര താരങ്ങള്‍ക്കും വോളിബോളില്‍ വളര്‍ച്ച നേടാനും കൂടുതല്‍ പരിചയം നേടാനുമുള്ള യാത്രയ്ക്ക് ഇത് ഒരു തുടക്കമാണ്. ഉന്നതനിലവാരത്തിലായിരുന്നു ടീമിന്റെ പരിശീലനം. കോര്‍ട്ടിലിറങ്ങി മത്സരിക്കാന്‍ ഞങ്ങള്‍ സജ്ജരായി കഴിഞ്ഞു-ടീമിന്റെ അറ്റാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി പൂര്‍ണമായും തയ്യാറാണെന്ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ക്യാപ്റ്റനും സെറ്ററുമായ വിപുല്‍ കുമാറും പറഞ്ഞു. മുഖ്യപരിശീലകന്‍ റൂബന്‍ വോലോച്ചിനൊപ്പം ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും പദ്ധതികളും പ്രദര്‍ശിപ്പിക്കാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ ഞങ്ങള്‍ക്ക് അവസരം ലഭിക്കും. ആരാധകര്‍ക്ക് മികച്ച വോളിബോള്‍ പ്രകടനങ്ങള്‍ കാണാനും കഴിയും. മത്സരത്തിനായി ടീം അംഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. ഈ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വോളിബോളിന്റെ വളര്‍ച്ചക്ക് ഏറെ സഹായകരമാവുമെന്നും വിപുല്‍കുമാര്‍ പറഞ്ഞു.

പിവിഎല്‍ മത്സങ്ങളുടെ ഗുണനിലവാരം വളരെ മികച്ചതായിരിക്കുമെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയില്‍ ഞാന്‍ ശരിക്കും ആവേശഭരിതനും സന്തോഷവാനുമാണ്. ആവേശകരമായ ഒരു ടൂര്‍ണമെന്റിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം തന്നെ മികച്ച അടിത്തറയുള്ളതും, ലോകമെമ്പാടും ജനപ്രിയവുമായ ഒരു ഗെയിം വളര്‍ത്തിയെടുക്കാനാണ് റൂപേ പ്രൈം വോളിബോള്‍ ലീഗ് ശ്രമിക്കുന്നത്. വോളിബോളിന് മാത്രമല്ല, ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്കും കൂടിയുള്ള യാത്രയാണിതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് റുപേ പ്രൈം വോളിബോള്‍ ലീഗെന്ന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ടെലിവിഷന്‍ അവതാരകയും. കമന്റേറ്ററും, മുന്‍ തുര്‍ക്കി വോളിബോള്‍ താരവുമായ ബസക് കോസ് പറഞ്ഞു. ഞാന്‍ ഏറെ ആവേശത്തിലാണ്, വോളിബോള്‍ ഉത്സവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഇസ്താംബൂളിലായിരുന്നു, ഇപ്പോള്‍ ഞാന്‍ ഇന്ത്യയിലുണ്ട്. വിദേശ താരങ്ങള്‍ക്കും അവരവരുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ വോളിബോള്‍ സര്‍ക്യൂട്ടിലേക്ക് ഞങ്ങളുടേതായ എന്തെങ്കിലും ചേര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും-ബസക് കോസ് കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

ആകെ 24 മത്സരങ്ങളാണ് റുപേ പ്രൈം വോളിബോള്‍ ലീഗിലുണ്ടാവുക

പ്രൈം വോളി ടീമുകളെ അറിയാം

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ് ഇനി രണ്ട് ദിവസം കൂടി മാത്രമെ ഉള്ളൂ. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.

ഏഴ് ടീമുകളും ഒറ്റ നോട്ടത്തിൽ;

കാലിക്കറ്റ് ഹീറോസ്

ജെറോം വിനിത് (യൂണിവേഴ്‌സല്‍), അജിത്‌ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കാലിക്കറ്റ് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും.

അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്

ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങള്‍.

റെയ്‌സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്

മുത്തുസാമിയിലൂടെ മികച്ച സെറ്ററുടെ സേവനമാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് ലഭിക്കുക. മിഡില്‍ ബ്ലോക്കര്‍ മനോജ് എല്‍എം താരത്തിന് പിന്തുണ നല്‍കും. അമേരിക്കന്‍ താരം റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍) എന്നിവരുടെ അന്താരാഷ്ട്ര കളിയനുഭവം ടീമിന് മുതല്‍കൂട്ടാവും.

ഹര്‍ദീപ് സിങ്, ഷോണ്‍ ടി ജോണ്‍, എസ് സന്തോഷ്, പ്രഭാകരന്‍ പി, സാജു പ്രകാശ് മേയല്‍, പ്രസന്ന രാജ എ എ, ചൗധരി ഹര്‍ഷ്, അംഗമുത്തു എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരു ടോര്‍പ്പിഡോസ്

പരിചയസമ്പന്നരായ രഞ്ജിത് സിങ് (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), പങ്കജ് ശര്‍മ്മ (അറ്റാക്കര്‍) എന്നിവര്‍ ടീമിനായി കളത്തിലിറങ്ങുന്നതിന് ബെംഗളൂരു ടോര്‍പ്പിഡോസ് സാക്ഷിയാകും, അമേരിക്കന്‍ താരങ്ങളായ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കൈല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരില്‍ നിന്ന് മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിക്കും.

രോഹിത് പി, വരുണ്‍ ജി എസ്, ബി മിഥുന്‍ കുമാര്‍, സാരംഗ് ശാന്തിലാല്‍, ലവ്മീത് കടാരിയ, സ്രജന്‍ യു ഷെട്ടി, രഞ്ജിത് സിംഗ്, വിനായക് റോഖഡെ, ഗണേശ കെ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഹൈദരാബാദ് ബ്ലാക് ഹോക്‌സ്

പരിചയസമ്പന്നനായ അറ്റാക്കര്‍ അമിത് ഗുലിയക്ക് മികച്ച പിന്തുള്ള നല്‍കാന്‍, സെറ്റര്‍മാരായ ഹരിഹരന്‍ വി, വിപുല്‍ കുമാര്‍ എന്നിവര്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ടീമിലുണ്ട്. വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്‌സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ അന്താരാഷ്ട്ര താരങ്ങളുടെ സാനിധ്യവും ഹൈദരാബാദ് ടീമിനെ കരുത്തുറ്റതാക്കുന്നു.

രോഹിത് കുമാര്‍, ജോര്‍ജ് ആന്റണി, ആനന്ദ് കെ, സുധീര്‍ ഷെട്ടി, ജോണ്‍ ജോസഫ് ഇ ജെ, ജിഷ്ണു പി വി, പ്രഫുല്‍ എസ്, എസ് വി ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.

ചെന്നൈ ബ്ലിറ്റ്‌സ്

പരിചയ സമ്പന്ന താരങ്ങളായ ഉക്രപാണ്ഡ്യന്‍ മോഹന്‍ (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), അഖിന്‍ ജി എസ് (മിഡില്‍ ബ്ലോക്കര്‍), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍) എന്നിവരുടെ സേവനം ചെന്നൈ ബ്ലിറ്റ്‌സിന് ഏറെ ഗുണം ചെയ്യും. വെനസ്വേലയില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (അറ്റാക്കര്‍), യുഎസില്‍ നിന്നുള്ള ബ്രൂണോ ഡ സില്‍വ (അറ്റാക്കര്‍) എന്നിവരെ ചേര്‍ത്ത് ചെന്നൈ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അമിത്, അസ്മത്ത് ഉല്ല, കനകരാജ്, ജി ആര്‍ വൈഷ്ണവ്, അഭിലാഷ് ചൗധരി, മോഹിത് ഭീം സെഹ്‌രാവത്, പിനമ്മ പ്രശാന്ത്, അമിത്‌സിന്‍ഹ് കപ്തന്‍സിന്‍ തന്‍വര്‍, ജോബിന്‍ വര്‍ഗീസ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്നവര്‍.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

പരിചയസമ്പന്നരായ താരങ്ങളാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിലുള്ളത്. അശ്വല്‍ റായ് (ക്യാപ്റ്റന്‍ ആന്‍ഡ് മിഡില്‍ ബ്ലോക്കര്‍), വിനിത് കുമാര്‍ (യൂണിവേഴ്‌സല്‍) എന്നിവര്‍ക്ക് അന്താരാഷ്ട്ര താരങ്ങളായ മാത്യു ഓഗസ്റ്റും (ബ്ലോക്കര്‍), യുഎസില്‍ നിന്നുള്ള ഇയാന്‍ സാറ്റര്‍ഫീല്‍ഡും (യൂണിവേഴ്‌സല്‍) മികച്ച പിന്തുണ നല്‍കും.

അനു ജെയിംസ്, തരുണ്‍ ഗൗഡ കെ, മുഹമ്മദ് റിയാസുദീന്‍, രാഹുല്‍ കെ, ഹരിപ്രസാദ് ബി എസ്, മുഹമ്മദ് ഷഫീഖ്, അരവിന്ദന്‍ എസ്, ജന്‍ഷാദ് യു എന്നിവര്‍ ടീമിലെ മറ്റു താരങ്ങള്‍.

കിരീടത്തിനായി കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും

ഹൈദരാബാദ്, 03 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. പ്രതിഭാധനരായ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ബയോ ബബിൾ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 5ന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 24നും, ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 2021 ഡിസംബര്‍ 14ന് കൊച്ചിയില്‍ നടന്ന പിവിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളെയും യുവ താരങ്ങളെയും തുല്യതയോടെ ടീമിലെത്തിച്ചതിനാല്‍ റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അത്യാവേശം നിറയുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ വോളിബോളില്‍ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ തന്നെ വലിയൊരു മാമാങ്കത്തിന് നിമിഷങ്ങള്‍ മാത്രം അകലെയാണ് തങ്ങളെന്ന്
രാജ്യത്ത് വോളിബോള്‍ ആവേശം പടരുന്നതിന് മുന്നോടിയായി സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. നിരവധി പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നല്‍കാന്‍ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്, അതിനാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഞങ്ങള്‍ അത്യാവേശത്തിലാണ്. മത്സര സമയത്ത് എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

പ്രൈം വോളിബോള്‍ ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

കൊച്ചി:പ്രൈംവോളിബോള്‍ ലീഗിലെ ആദ്യ പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റനായി മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 5നാണ് മത്സരങ്ങള്‍ ആംരഭിക്കുന്നത്. 2021 സെപ്റ്റംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നായകനായിരുന്ന കാര്‍ത്തിക് 2016ലാണ് ആദ്യമായി ദേശീയ തലത്തില്‍ കളിച്ചത്. താരലേലത്തില്‍ 15 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് 27 കാരനായ കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്.

പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നയിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതിനും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിലും ടീം ഉടമസ്ഥരോടും കോച്ചിനോടും നന്ദിയുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും തന്നെ കഠിന പ്രയത്‌നത്തിലാണെന്നും ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഇന്ത്യന്‍ വോളിബോള്‍ ടീം നായകനെന്ന നിലയില്‍ കാര്‍ത്തിക് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മുതല്‍ക്കൂട്ടാകുമെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ എം.എച്ച്. കുമാര അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 5ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടുക. മത്സരങ്ങള്‍ സോണി ലൈവ് ഉള്‍പ്പെടെ സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും.

പ്രൈം വോളി; ബ്ലാക്ക് ഹോക്‌സ് ഹൈദരബാദ് ക്യാപ്റ്റൻ ആയി വിപുൽ കുമാറിനെ നിയമിച്ചു

ഹൈദരാബാദ്, 01 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 05-ന് ഹൈദരാബാദിൽ ആരംഭിക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സീസണിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തങ്ങളുടെ ക്യാപ്റ്റനായി ഉത്തർപ്രദേശിൽ നിന്നുള്ള വിപുൽ കുമാറിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന വെർച്വൽ പത്രസമ്മേളനത്തിൽ ടീമിന്റെ പ്രിൻസിപ്പൽ ഉടമ അഭിഷേക് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്, റൂബൻ വോലോച്ചിൻ – ഹെഡ് കോച്ച്, ടോം ജോസഫ് – അസിസ്റ്റന്റ് കോച്ച്, ക്യാപ്റ്റൻ വിപുൽ കുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

“ഞങ്ങളുടെ പ്രിൻസിപ്പൽ ഉടമ – അഭിഷേക് റെഡ്ഡി, ഹെഡ് കോച്ച് റൂബൻ വോലോച്ചിൻ, അസിസ്റ്റന്റ് കോച്ച് ടോം ജോസഫ് എന്നിവരോടും എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ടീമിനെ ഉയരങ്ങളിലെത്തിക്കാനും എന്റെ ഏറ്റവും മികച്ചത് ഞാൻ ചെയ്യുൻ. മത്സരത്തിൽ നമ്മൾ ഒരു യൂണിറ്റായി കളിക്കണം, ഒരുമിച്ച് മുന്നോട്ട് പോകണം. ഒരു സീനിയർ കളിക്കാരൻ എന്ന നിലയിൽ, ഞാൻ അത് ഉറപ്പാക്കും. എനിക്ക് കഴിയുന്നത് പോലെ യുവാക്കളെ സഹായിക്കും.” ക്യാപ്റ്റൻ ആയി ചുമതലയേറ്റ വിപുൽ കുമാർ പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് (അങ്കമാലി ഡയറീസ് നായകന്‍) തന്റെ എഫ്ബി പേജിലാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്ലൂ സ്‌പൈക്കേഴ്‌സ് മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാരയ്‌ക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കഴുത്തിനും കൈക്കും ചുറ്റും മഞ്ഞ സ്‌ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്‌സി നമ്പര്‍ എന്നിവയ്ക്ക് പുറമേ സ്‌പോണ്‍സര്‍മാരുടെ ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍. ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ്, ലൈഫ്‌സ്റ്റൈല്‍ പാര്‍ട്ണര്‍ റോണ്‍ ആക്റ്റിവാണ് (Wrogn Active).

പ്രൈം വോളിബോള്‍ ലീഗിലെ മത്സരങ്ങള്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോള്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മികച്ച വേദിയാകും പ്രൈം വോളിബോള്‍ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലി സഹസ്ഥാപകനായ ഫാഷന്‍ രംഗത്തെ ലക്ഷ്യുറി ബ്രാന്‍ഡാണ് റോണ്‍ ആക്റ്റിവ്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ഐപിഎല്‍ ടീമുകളുടെ ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ് പാര്‍ട്ണറാണ് റോണ്‍ ആക്റ്റിവ്.

റൂപേ പ്രൈം വോളിബോള്‍ ലീഗ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദിനെതിരെ

കാലിക്കറ്റ് ഹീറോസ്-കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരം ഫെബ്രുവരി 18ന്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കരുത്തരായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. 23 ദിവസങ്ങളിലായി 24 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നീ ഏഴ് ടീമുകളും ഓരോ വീതം റൗണ്ട് റോബിന്‍ മത്സരങ്ങള്‍ കളിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 27നായിരിക്കും റുപേ െ്രെപം വോളിബോള്‍ ലീഗിന്റെ കലാശക്കളി.

ഫെബ്രുവരി 18നാണ് കേരള ടീമുകളായ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലുള്ള മത്സരം. ഫെബ്രുവരി 8ന് ബംഗളൂരു ടോര്‍പ്പിഡോസ്, 16ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കാലിക്കറ്റ് ഹീറോസ്, 22ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 23ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിങ്ങനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ മത്സരങ്ങള്‍. കാലിക്കറ്റ് ഹീറോസ് 7ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. 9ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 14ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 17ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, 21ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തില്‍ കാലിക്കറ്റിന്റെ മറ്റു മത്സരങ്ങള്‍. വൈകിട്ട് ഏഴിനാണ് എല്ലാ മത്സരങ്ങളും. രണ്ടു മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11നും 17നും രണ്ടാം മത്സരം രാത്രി 9ന് തുടങ്ങും.

കൊച്ചിയിലെ വേദി മാറ്റി, പ്രൈം വോളിബോള്‍ ലീഗ് ഹൈദരാബാദില്‍

കൊച്ചി: പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ഹൈദാരാബാദില്‍ നടത്തുമെന്ന് ലീഗ് മാനേജ്‌മെന്റ് അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. സൂക്ഷമമായ ആലോചനകള്‍ക്കും നിലവിലെ സാഹചര്യം കണക്കിലെടുത്തുമാണ് കൊച്ചിയില്‍ നിന്നുള്ള വേദി മാറ്റമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ 27 വരെയായിരിക്കും ലീഗ് നടക്കുക. 24 മത്സരങ്ങള്‍ അടങ്ങുന്ന ലീഗിന്റെ മത്സരക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കാളികളായ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും മാനേജ്‌മെന്റിന്റെ പ്രഥമ പരിഗണനയായതിനാല്‍, ശക്തമായ ബയോ ബബിള്‍ നടപ്പിലാക്കും. എല്ലാ പ്രോട്ടോക്കോളുകളും ബബിളിനുള്ളില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലീഗ് സംഘാടകര്‍ അറിയിച്ചു.

‘റുപേ പ്രൈം വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ആതിഥ്യമൊരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എങ്കിലും കേരളത്തിലെ കോവിഡ് 19 വ്യാപന സാഹചര്യം അവലോകനം ചെയ്ത് വിവിധ അധികാരികളുമായുള്ള നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം വേദി ഹൈദരാബാദിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഹൈദരാബാദില്‍ വോളിബോളിന് ശക്തമായ വേരോട്ടമുള്ളതിനാല്‍ വേദിമാറ്റം ലളിതമായ തിരഞ്ഞെടുപ്പായിരുന്നു’-വേദിമാറ്റത്തെ കുറിച്ച് സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഈ കാലയളവിലെ എല്ലാ വിധപിന്തുണയ്ക്കും കേരള സംസ്ഥാന സര്‍ക്കാരിനോടും, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധികൃതരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് എല്ലായ്‌പ്പോഴും മഹത്തായ ഒരു കായിക സംസ്‌കാരമുണ്ടെന്നും, അതിനാല്‍ നഗരത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ‘ലോകമെമ്പാടുമുള്ള എല്ലാ പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി നല്‍കുന്നതിന് ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്. ലീഗ് ആരംഭിക്കാന്‍ ഞങ്ങളും, അതത് ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്താന്‍ എല്ലാ താരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, സുരക്ഷിതവും വിജയകരവുമായ ഒരു ലീഗ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഈ തീരുമാനത്തിലെത്താന്‍ പിന്തുണച്ചതിന് എല്ലാ ടീമുകളോടും ഞങ്ങളുടെ പാര്‍ട്ണര്‍മാരോടും നന്ദി അറിയിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് പ്രൈം വോളിബോള്‍ ലീഗിന്റെ ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

പ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങൾ

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് അശ്വല്‍ റായ്, കാര്‍ത്തിക് എ, ജെറോം വിനീത് എന്നിവര്‍. യഥാക്രമം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.

ഫ്രഞ്ച് താരം ആരോണ്‍ കൂബി (അറ്റാക്കര്‍), അമേരിക്കന്‍ താരം ഡേവിഡ് ലീ (ബ്ലോക്കര്‍), ഇന്ത്യന്‍ താരങ്ങളായ അജിത്‌ലാല്‍ സി (അറ്റാക്കര്‍-8.5 ലക്ഷം), ജെറോം വിനീത് (യൂണിവേഴ്‌സല്‍ 15 ലക്ഷം) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. അമേരിക്കന്‍ താരങ്ങളായ കോള്‍ട്ടണ്‍ കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍-10.75 ലക്ഷം), കാര്‍ത്തിക് എ (ബ്ലോക്കര്‍-15 ലക്ഷം രൂപ) എന്നിവരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ടീമിലെത്തിച്ചു.

അമേരിക്കയുടെ റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ മുത്തുസാമി (സെറ്റര്‍-10 ലക്ഷം), ഹര്‍ദീപ് സിങ് (അറ്റാക്കര്‍-4.4 ലക്ഷം), ഷോണ്‍ ടി ജോണ്‍ (അറ്റാക്കര്‍-7.25 ലക്ഷം), മനോജ് എല്‍.എം (മിഡില്‍ ബ്ലോക്കര്‍-7.25 ലക്ഷം), പ്രഭാകരന്‍ പി (ലിബറോ-4 ലക്ഷം) എന്നിവരെ സ്വന്തമാക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീം ശക്തിപ്പെടുത്തി.

വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ വിദേശ താരങ്ങളെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ ഹരിഹരന്‍ വി (സെറ്റര്‍-5 ലക്ഷം), വിപുല്‍ കുമാര്‍ (സെറ്റര്‍-4.5 ലക്ഷം), രോഹിത് കുമാര്‍ (അറ്റാക്കര്‍-5.3 ലക്ഷം), അമിത് ഗുലിയ (അറ്റാക്കര്‍-10 ലക്ഷം) എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിള്‍ ഉള്‍പ്പെട്ടു.

ഇന്ത്യന്‍ താരങ്ങളായ അഖിന്‍ ജി.എസ് (മിഡില്‍ ബ്ലോക്കര്‍-9.75 ലക്ഷം), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍-8 ലക്ഷം), ഉക്രപാണ്ഡിയന്‍ മോഹന്‍ (സെറ്റര്‍-7.75 ലക്ഷം), ജി.ആര്‍ വൈഷ്ണവ് (മിഡില്‍ ബ്ലോക്കര്‍-4 ലക്ഷം) എന്നിവരെ ചെന്നൈ ബ്ലിറ്റ്‌സ് ഒപ്പംകൂട്ടി. ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (വെനസ്വേല), ബ്രൂണോ ഡിസില്‍വ (ബ്രസീല്‍) എന്നീ അറ്റാക്കര്‍മാരായ വിദേശ താരങ്ങളെയും ചെന്നൈ സ്വന്തമാക്കി.

ബംഗളൂരു ടോര്‍പ്പിഡോസ് യുഎസ്എയുടെ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കെയ്ല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരെ പ്ലയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിങ് (സെറ്റര്‍-4.4 ലക്ഷം), പങ്കജ് ശര്‍മ (അറ്റാക്കര്‍-7.5 ലക്ഷം), ലവ്മീത് കതാരിയ (മിഡില്‍ ബ്ലോക്കര്‍-4.6 ലക്ഷം), രോഹിത് പി (മിഡില്‍ ബ്ലോക്കര്‍-7.5 ലക്ഷം), ബി മിഥുന്‍ കുമാര്‍ (ലിബറോ-5.6 ലക്ഷം) എന്നിവരെയും ബെംഗളൂരു ടീം ലേലത്തില്‍ പിടിച്ചു.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെയും രണ്ട് വിദേശ താരങ്ങള്‍ അമേരിക്കയില്‍ നിന്നാണ്. മാത്യു അഗസ്റ്റിന്‍ (ബ്ലോക്കര്‍), ഇയാന്‍ സാറ്റര്‍ഫീല്‍ഡ് (യൂണിവേഴ്സല്‍). ഇന്ത്യന്‍ താരങ്ങളായ വിനീത് കുമാര്‍ (യൂണിവേഴ്സല്‍-8.75 ലക്ഷം), അശ്വല്‍ റായ് (മിഡില്‍ ബ്ലോക്കര്‍-15 ലക്ഷം) എന്നിരെയും കൊല്‍ക്കത്തക്കാര്‍ സ്വന്തമാക്കി.

പ്ലാറ്റിനം, ഗോള്‍ഡ് വിഭാഗങ്ങളിലായി മൊത്തം 24 കളിക്കാരാണ് ലേലത്തിന്റെ ആദ്യ സെഷനിലുണ്ടായിരുന്നത്. ഉച്ചക്ക് രണ്ടാം സെഷനിലായിരുന്നു അണ്ടര്‍-21, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളിലെ മുന്നൂറിലധികം താരങ്ങള്‍ ഉള്‍പ്പെട്ട ലേലം. രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ ആകെ 14 താരങ്ങളെയാണ് ഓരോ ടീമുകളും തിരഞ്ഞെടുത്തത്.

ആകെ 24 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ അറിയിച്ചു. മത്സരങ്ങള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്.

പ്രൈം വോളിബോള്‍ ലീഗ് താരലേലം ചൊവ്വാഴ്ച കൊച്ചിയിൽ, പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍

കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം ഡിസംബര്‍ 14 ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും.

അശ്വല്‍ റായ്, അജിത്ലാല്‍ സി, അഖിന്‍ ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോള്‍ഡ് കാറ്റഗറിയില്‍ 33 താരങ്ങളുണ്ട്. സില്‍വര്‍ (141), ബ്രോണ്‍സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര്‍ 21 വിഭാഗത്തില്‍ ആകെ 23 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (വെനസ്വേല) എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗ് ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-സജ്ജാദ് ഹുസൈന്‍, എസ് ദക്ഷിണാമൂര്‍ത്തി, ബെംഗളൂരു ടോര്‍പ്പിഡോസ്-കെ ആര്‍ ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്-കിഷോര്‍ കുമാര്‍, ചെന്നൈ ബ്ലിറ്റ്‌സ്-ചന്ദര്‍ സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-റൂബന്‍ വൊലോച്ചിന്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ഡോ. എം.എച്ച് കുമാര, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്-സണ്ണി ജോസഫ്.

പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോള്‍ ലീഗില്‍ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

പ്രതിഭാശാലികളായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, വോളിബോളില്‍ വിജയകരമായ കരിയര്‍ വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് സഹ സ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ വളരെയധികം കഴിവുള്ള വളര്‍ന്നുവരുന്ന നിരവധി വോളിബോള്‍ താരങ്ങളുണ്ടെന്നും, അവര്‍ക്ക് മികച്ച ഇന്ത്യന്‍, അന്താരാഷ്ട വോളിബോള്‍ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

Exit mobile version