മുംബൈ നിഷ്പ്രഭം, ബെംഗളൂരു ടോര്‍പ്പിഡോസിന് പ്രൈം വോളിബോള്‍ ലീഗ് കിരീടം

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ കിരീടം ബെംഗളൂരു ടോര്‍പ്പിഡോസിന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂവിന്റെ കന്നിക്കിരിടം. സ്‌കോര്‍: 15-13, 16-4, 15-13. ലീഗ്ഘട്ടത്തില്‍ മുംബൈയോട് തോറ്റ് രണ്ടാം സ്ഥാനക്കാരാവേണ്ടി വന്ന ബെംഗളൂരിന് ഫൈനല്‍ വിജയം മധുരപ്രതികാരം കൂടിയായി. രണ്ടാം സെറ്റില്‍ നാലു പോയിന്റുകള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്‍ സ്‌കോര്‍ 14-13 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല. 2023 ഫൈനലില്‍ ബെംഗളൂരു അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. അന്നും ഡേവിഡ് ലീ തന്നെയായിരുന്നു ടോര്‍പ്പിഡോസിന്റെ പരിശീലകന്‍.

ആദ്യ സെറ്റില്‍ ഇരുടീമുകളും ജാഗ്രതയോടെ കളിച്ചു. പീറ്റര്‍ ഓസ്റ്റ്വിക് ജോയല്‍ ബെഞ്ചമിനെ ബ്ലോക്ക് ചെയ്തപ്പോള്‍, ശുഭം ചൗധരിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തുകൊണ്ട് ജിഷ്ണു ബംഗളൂരുവിനായി ശക്തമായി തിരിച്ചടിച്ചു. സേതുവിന്റെ സെര്‍വീസ് ബംഗളൂരുവിന് നേരിയ മുന്‍തൂക്കം നല്‍കി, ഇത് മിറ്റിയോഴ്‌സിനെ സൂപ്പര്‍ പോയിന്റിന് വിളിക്കാന്‍ നിര്‍ബന്ധിതരാക്കി. മുംബൈ ശക്തമായി പൊരുതിയെങ്കിലും, ബെംഗളൂരു ക്യാപ്റ്റനും സെറ്ററുമായ മാറ്റ് വെസ്റ്റിന്റെ കൃത്യതയാര്‍ന്ന പന്തെത്തിക്കല്‍ ടോര്‍പ്പിഡോസിനെ ആദ്യ സെറ്റ് നേടാന്‍ സഹായിച്ചു.

ബെംഗളൂരിന്റെ സര്‍വാധിപത്യമായിരുന്നു രണ്ടാം സെറ്റില്‍. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെയാണ് ബെംഗളൂരു തുടങ്ങിയത്. മുംബൈയുടെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍ ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. മുംബൈക്കായി ഓം ലാഡ് വസന്ത് അറ്റാക്കര്‍മാര്‍ക്ക് കൃത്യമായി പന്തെത്തിച്ചു, എന്നാല്‍ ശുഭവും ക്യാപ്റ്റന്‍ അമിത് ഗുലിയയും പന്തുകള്‍ ദൂരത്തേക്ക് അടിച്ച് പാഴാക്കി. ജോയലിന്റെ സ്ഥിരതയാര്‍ന്ന ആക്രമണങ്ങള്‍ മുംബൈയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ജോയലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ടോര്‍പ്പിഡോസ് രണ്ട് സെറ്റിന്റെ ലീഡുറപ്പിച്ചു. മൂന്നാം സെറ്റില്‍, ജാലെന്‍ പെന്റോസ് ശക്തമായ സ്‌പൈക്കുകള്‍ ഉതിര്‍ത്തതോടെ ടോര്‍പ്പിഡോസ് മുന്നേറ്റം തുടര്‍ന്നു. ശുഭം കൗണ്ടര്‍അറ്റാക്കിന് നേതൃത്വം നല്‍കിയെങ്കിലും മുംബൈയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. സൂപ്പര്‍പോയിന്റും മുംബൈയെ തുണച്ചില്ല, നിഖിലിന്റെ സര്‍വീസ് പിഴവിലൂടെ ബെംഗളൂരു ജയവും കിരീടവും ഉറപ്പിച്ചു.

Image Caption

പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ ഫൈനലില്‍ മുംബൈ മിറ്റിയോഴ്‌സിനെതിരെ വിജയം നേടിയ ബെംഗളൂരു ടോര്‍പ്പിഡോസ് താരങ്ങളുടെ ആഹ്ലാദം

പ്രൈം വോളിബോള്‍: അനായാസ ജയവുമായി മുംബൈ മിറ്റിയോഴ്‌സ് ഫൈനലില്‍

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ അനായാസ ജയവുമായി മുംബൈ മിറ്റിയോഴ്‌സ് ഫൈനലില്‍. ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച നടന്ന ആദ്യ സെമിഫൈനലില്‍ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-8, 15-8, 16-14. ഒക്ടോബര്‍ 26ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയിലെ ബെംഗളൂരു ടോര്‍പ്പിഡോസ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് വിജയികളെ നേരിടും. ആദ്യരണ്ട് സെറ്റുകള്‍ അനായാസം നേടിയ മുംബൈക്കെതിരെ മൂന്നാം സെറ്റില്‍ മാത്രമാണ് ഗോവയ്ക്ക് അല്‍പമെങ്കിലും പൊരുതാനായത്. പോയിന്റ് 14-14 വരെയെത്തിച്ചെങ്കിലും മുംബൈയുടെ നേരിട്ടുള്ള ജയം തടയാനായില്ല. നഥാനിയേല്‍ ഡിക്ക്‌സണിന്റെ സ്‌പൈക്കും രോഹിത് യാദവിന്റെ സെര്‍വീസും ഗോവക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ മുംബൈയുടെ ശുഭം ചൗധരിയും അമിത് ഗുലിയയും മികച്ച പ്രകടനത്തിലൂടെ ഗോവന്‍ പ്രതിരോധത്തെ തകര്‍ത്തു. ഗോവ ഒരു സൂപ്പര്‍ പോയിന്റ് നേടിയെങ്കിലും മുംബൈയുടെ ചിട്ടയായ കളി അവരെ ആദ്യ സെറ്റിലേക്ക് നയിച്ചു.

രണ്ടാം സെറ്റില്‍ ഗോവ തിരിച്ചടിക്ക് ശ്രമിച്ചു. മിഡില്‍സോണില്‍ നിന്ന് പ്രിന്‍സാണ് കൗണ്ടര്‍ അറ്റാക്കിന് നേതൃത്വം നല്‍കിയത്. പക്ഷേ കാര്‍ത്തികിലൂടെ മുംബൈ മുന്നേറി. കളി തിരിച്ചുപിടിക്കാന്‍ ഗോവ സെറ്റര്‍ അരവിന്ദിനെ കളത്തിലിറക്കി. എല്‍.എം മനോജിന്റെ ഒരു സൂപ്പര്‍ സര്‍വ് ഗോവയ്ക്ക് ആഘോഷിക്കാന്‍ വക നല്‍കി. എന്നാല്‍ പ്രിന്‍സിന്റെ ഒരു ഷോട്ട് പുറത്തുപോയത് ഗോവയ്ക്ക് സൂപ്പര്‍ പോയിന്റ് നഷ്ടപ്പെടുത്തുകയും മുംബൈയെ 2-0ന് മുന്നിലെത്തിക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ ഗോവ കൂടുതല്‍ ശക്തമായി കളിച്ചു, മത്സരം കടുപ്പമേറിയതായി. പക്ഷേ അമിത് ഗുലിയയുടെ സൂപ്പര്‍ സര്‍വില്‍ മുംബൈ ആധിപത്യം തുടര്‍ന്നു. മധ്യനിരയില്‍ പെറ്റര്‍ ഓസ്റ്റ്വികും മികച്ച പ്രകടനം നടത്തി. വിക്രം നേടിയ സൂപ്പര്‍ പോയിന്റ് ഗോവയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്‌കോര്‍ 14-15ല്‍ നില്‍ക്കേ കാര്‍ത്തിക് ഗോവയുടെ ചിരാഗ് യാദവിന്റെ സ്‌പൈക്ക് തടഞ്ഞ് മുംബൈയുടെ വിജയവും ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. നിര്‍ധനരായ കുട്ടികളെ സംരക്ഷിക്കുന്ന ആദരണ ട്രസ്റ്റില്‍ നിന്നുള്ള കുട്ടികളായിരുന്നു സെമിഫൈനലില്‍ ടീമുകളെ അനുഗമിച്ചത്.

Image Caption

പ്രൈം വോളിബോൾ ലീഗിലെ ആദ്യ സെമി ഫൈനലിൽ ഗോവ ഗാർഡിയൻ സിനെ നേരിടുന്ന മുംബൈ മിറ്റിയോർസ്

ചെന്നൈ ബ്ലിറ്റ്സിനെ തോൽപിച്ച് മുംബൈ മിറ്റിയോഴ്സ് സെമിഫൈനലിൽ

ഹൈദരാബാദ്: ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗിൻ്റെ നാലാം സീസണിൽ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തിൽ മുംബൈ മിറ്റിയോഴ്സ്, ചെന്നൈ ബ്ലിറ്റ്സിനെ 3-1ന് (16-14, 11-15, 15-12, 21-19) പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മാത്തിയാസ് ലോഫ്റ്റെസ്നസ് ആണ് മാൻ ഓഫ് ദ മാച്ച്.

ചെന്നൈ സെറ്റർ സമീർ, ജെറോം വിനീതിനും ലൂയിസ് പെരോട്ടോയ്ക്കും
ആക്രമിക്കാൻ അവസരം ഒരുക്കിയപ്പോൾ, മുംബൈക്കായി ക്യാപ്റ്റൻ അമിത് ഗുലിയ മധ്യഭാഗത്തുനിന്നും ആക്രമണം നടത്തി. മിഡിൽബ്ലോക്കർ അസീസ്ബെക് ചെന്നൈക്കായി മികച്ച പ്രതിരോധം തീർത്തെങ്കിലും അമിതിനെ തടയാനില്ല.
ഓം ലാഡ് വസന്തിൻ്റെ കൃത്യ സമയത്തുള്ള ബ്ലോക്കിലൂടെ മുംബൈ ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ചെന്നൈ ശക്തമായി തിരിച്ചടിച്ചു. തരുൺ ചെന്നൈയുടെ കൗണ്ടർ അറ്റാക്കിന് നേതൃത്വം നൽകി. സൂരജ് ചൗധരി അമിത്തിനെതിരെ നടത്തിയ ബ്ലോക്കും, പെരോട്ടോയുടെ സൂപ്പർ സെർവും മുംബൈയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ ചെന്നൈ ബ്ലിറ്റ്സ് രണ്ടാം സെറ്റ് നേടി കളി സമനിലയിലാക്കി.

മൂന്നാം സെറ്റിൽ, ചെന്നൈയുടെ ലിബറോ ശ്രീകാന്തിൻ്റെ മികച്ച പ്രകടനം കാണികളെ ത്രസിപ്പിച്ചു. എന്നാൽ കാർത്തികിൻ്റെ ബ്ലോക്കുകളോടെ മുംബൈയുടെ പ്രതിരോധം ശക്തമായി. പെറ്റർ ഓസ്റ്റ്വിക്കിന്റെ മികച്ച ഓൾറൗണ്ട് പ്രകടനവും മുംബൈക്ക് സഹായകമായി. ലോഫ്റ്റെസ്നസിൻ്റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണത്തിലൂടെ മുംബൈ വീണ്ടും ലീഡ് നേടി.

നാലാം സെറ്റിൽ ഇരുടീമുകളുടെയും ബലാബലം കണ്ടു. നിർണായകമായ രണ്ട് റിവ്യൂകൾ മുംബൈക്ക് അനുകൂലമായി വന്നു. പെരോട്ടോയും ജെറോമും ചെന്നൈക്കായി പോരാടി. എന്നാൽ കാർത്തികും ശുഭവും ചേർന്ന് തരുണിനെ തടഞ്ഞത് മുംബൈക്ക് നിർണായക പോയിന്റ് നൽകി. ഒടുവിൽ ശുഭത്തിൻ്റെ സൂപ്പർ സ്പൈക്കിലൂടെ മുംബൈ മാരത്തൺ സെറ്റും മത്സരവും സ്വന്തമാക്കി സെമിഫൈനലിലേക്ക് കുതിച്ചു.

Image Caption

പ്രൈം വോളിബോൾ ലീഗിൽ തിങ്കളാഴ്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് മുംബൈ മിറ്റിയോഴ്സ് മത്സരത്തിൽ നിന്ന്

കേരള ഡെർബിയിൽ കാലിക്കറ്റ്‌ ഹീറോസിനെ തകർത്ത്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ല‍ൂ സ്‌പൈക്കേഴ്‌സിന്‌ ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ്‌ ഹീറോസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിൽ കീഴടക്കി. സ്‌കോർ: 15–13, 9–15, 15–8, 15–13. പി.എ മൊഹ്‌സിൻ ആണ്‌ കളിയിലെ താരം.

ബ്ലോക്കർ ജസ്‌ജോത്‌ സിങ്ങിന്റെ നേതൃത്വത്തിൽ മികച്ച തുടക്കമാണ്‌ കൊച്ചി കുറിച്ചത്‌. എറിൻ വർഗീസിന്റെ സൂപ്പർ സെർവിൽ അവർ ലീഡും ഉയർത്തി. അശോക്‌ ബിഷ്‌ണോയിയാണ്‌ കാലിക്കറ്റിനായി പൊരുതിയത്‌.
പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീൻ തടഞ്ഞു. ക്യാപ്‌റ്റൻ മോഹൻ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ്‌ കളിപിടിക്കാൻ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്റെ പോരാട്ടത്തിനിടയിലും ഹേമന്തിന്റെ സൂപ്പർ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ്‌ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ഷമീമും സന്തോഷും ചേർന്നാണ്‌ കാലിക്കറ്റിന്റെ തിരിച്ചുവരവിന്‌ വഴിയൊരുക്കിയത്‌. സെറ്റർ മൊഹ്‌സിൻ കൊച്ചിക്കായി നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും ബിഷ്‌ണോയിയുടെ മികവിൽ കാലിക്കറ്റ്‌ തിരിച്ചുവന്നു.
ഇതോടെ കൊച്ചി ബ്ലോക്കർ അമരീന്ദർപാൽ സിങ്ങിനെ കളത്തിലേക്ക്‌ തിരികെകൊണ്ടുവന്നു. പക്ഷേ, ബിഷ്‌ണോയി വിടവുകൾ കണ്ടെത്തി പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. പിന്നാലെ സൂപ്പർ പോയിന്റിലൂടെ കാലിക്കറ്റിനെ ഒപ്പമെത്തിക്കുകയും ചെയ്‌തു.

ജസ്‌ജോദിന്റെ മിടുക്കിലാണ്‌ കൊച്ചി ഉണർന്നത്‌. എറിന്റെ തുടർച്ചയായ ആക്രമണങ്ങളും കാലിക്കറ്റിനെ സമ്മർദത്തിലാക്കി. കാലിക്കറ്റ്‌ ലിബെറോ മുകേഷ്‌ പ്രതിരോധത്തിൽ തിളങ്ങിയെങ്കിലും അമലിന്റെ മികവിൽ കൊച്ചി വീണ്ടും ലീഡ്‌ എടുത്തു. അബ്‌ദുൾ റഹീമിന്റെ പോരാട്ടത്തിലാണ്‌ കാലിക്കറ്റ്‌ തിരിച്ചുവരാൻ ശ്രമിച്ചത്‌. എന്നാൽ അമലും എറിനും ആ സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.

തുടർച്ചയായ രണ്ട്‌ സൂപ്പർ പോയിന്റുകളിലൂടെയായിരുന്നു മുന്നേറ്റം. ഒടുവിൽ ഹേമന്തിന്റെ ഓൾ റ‍ൗണ്ട്‌ മികവിൽ കൊച്ചി ജയം പൂർത്തിയാക്കി. സീസണിൽ ഒരു ജയം മാത്രം നേടിയാണ്‌ കാലിക്കറ്റ്‌ മടങ്ങുന്നത്‌. രണ്ടാം ജയത്തോടെ കൊച്ചി എട്ടാമതെത്തി. ഒരു കളി ബാക്കിയുണ്ട്‌.

ഡല്‍ഹി തൂഫാന്‍സിനെ തൂക്കി ഗോവ ഗാര്‍ഡിയന്‍സ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ മനോഹരമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഗോവ ഗാര്‍ഡിയന്‍സ്. രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഡല്‍ഹി തൂഫാന്‍സിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ജയം. സ്‌കോര്‍: 14-16, 11-15, 15-11, 16-13, 15-11. ജയത്തോടെ പത്ത്‌പോയിന്റുമായി ഗോവ നാലാമതെത്തി. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഹെസ്യൂസ് ചൗറിയോയയും മുഹമ്മദ് ജാസിമും ഡല്‍ഹിക്കായി മികച്ച തുടക്കം നല്‍കി. പിന്നാലെ ദുഷ്യന്ത് സിങ് സൂപ്പര്‍ സെര്‍വിലൂടെ ഗോവയെ മുന്നിലെത്തിച്ചു. മെന്‍സെലും തിളങ്ങി. പക്ഷേ, അനു ജയിംസും ചൗറിയോയും കരുത്തുകാട്ടി ഡല്‍ഹിക്ക് 16-14ന് ആദ്യ സെറ്റ് നല്‍കി. രണ്ടാം സെറ്റിലും ഡല്‍ഹി കുതിപ്പ് തുടര്‍ന്നു. കാര്‍ലോസ് ബാരിയോസ് തൊടുത്ത സ്‌പൈക്കുകളിലായിരുന്നു മുന്നേറ്റം. സഖ്‌ലെയ്ന്‍ താരിഖ് അവസരമൊരുക്കിയപ്പോള്‍ ചൗറിയോയയും ബെരിയോസും ചേര്‍ന്ന് 15-11ന് രണ്ടാം സെറ്റും ഡല്‍ഹിക്ക് നല്‍കി.

മൂന്നാം സെറ്റിലായിരുന്നു ഗോവയുടെ തിരിച്ചടി. നതാനിയേല്‍ അറ്റാക്കിങ്ങില്‍ എത്തിയതോടെ കളി മാറി. ചിരാഗ് യാദവിന്റെ സെര്‍വുകളും ഡല്‍ഹിയെ വിറപ്പിച്ചു. പ്രിന്‍സിന്റെ മികച്ച ബ്ലോക്കും കൂടിയായപ്പോള്‍ ഗോവ താളം കണ്ടെത്തുകയായിരുന്നു. നാലാം സെറ്റില്‍ ചൗറിയോയും ബെറിയോസും വേഗത്തില്‍ കളി തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, മെന്‍സെലിന്റെ സ്‌പൈക്കുകളും പ്രിന്‍സിന്റെ ബ്ലോക്കുകളും കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പ്രിന്‍സിന്റെ സൂപ്പര്‍ സെര്‍വിലൂടെ സെറ്റ് ഗോവ 16-13ന് സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അരവിന്ദനിലൂടെ ഗോവ കളം പിടിച്ചു. പ്രിന്‍സ് നെറ്റിന് മുന്നില്‍ വീണ്ടും തിളങ്ങി. ഡല്‍ഹിക്കായി അനു ജയിംസ് ആഞ്ഞുശ്രമിച്ചെങ്കിലും ചിരാഗ് യാദവിന്റെ കരുത്തുറ്റ സ്‌പൈക്കില്‍ സൂപ്പര്‍ പോയിന്റ് നേടി ഗോവ 3-2ന് കളി പിടിച്ചു. ഇന്ന് രണ്ട് കളിയാണ്. വൈകിട്ട് 6.30ന് ഹൈദരാബാദ് ബ്ലാക് ഹോക്‌സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ഏറ്റുമുട്ടും. രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സും മുംബൈ മിറ്റിയോഴ്‌സും തമ്മിലാണ് കളി.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ ഞായറാഴ്ച്ച നടന്ന ഡല്‍ഹി തൂഫാന്‍സ്-ഗോവ ഗാര്‍ഡിയന്‍സ് മത്സരത്തില്‍ നിന്ന്

ബംഗളൂരു ടോർപിഡോസിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സ്

ഹൈദരാബാദ്: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിന് മിന്നും ജയം. അഞ്ച് തുടർജയങ്ങളുമായി കുതിക്കുകയായിരുന്ന ബംഗളൂരു ടോർപിഡോസിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് ഹൈദരാബാദ് കീഴടക്കിയത് (13-15,15-10,18-16,14-16,15-11). ബംഗളൂരുവിന്റെ ആദ്യ തോൽവിയാണ്. 14 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറ് കളിയിൽ ഒമ്പത് പോയിന്റുമായി ഹൈദരാബാദ് അഞ്ചാമത്തെത്തി. ദീപു വേണുഗോപാൽ ആണ് കളിയിലെ താരം.

യാലെൻ പെന്റോസിനെ ആക്രമണം ഏല്പിച്ചാണ് ബംഗളൂരു ക്യാപ്റ്റൻ മാത്യു വെസ്റ്റ്‌ കളി തുടങ്ങിയത്. ഒന്നാന്തരം ബ്ലോക്കുകളുമായി മുജീബും ജിഷ്ണുവും കളം പിടിച്ചു. ഇതിനിടെ സഹിലിന്റെ മിന്നും സ്‌പൈക്കിലൂടെ ഹൈദരാബാദ് സൂപ്പർ പോയിന്റ് നേടി. പക്ഷേ അതുലിന്റെ സർവീസ് പിഴവ് ബംഗളുരുവിനു ആദ്യ സെറ്റ് സമ്മാനിച്ചു.

രണ്ടാം സെറ്റിൽ ഹൈദരാബാദ് കളി മാറ്റി. അറ്റാക്കിൽ ജോയൽ ബഞ്ചമിൻ താളം കണ്ടെത്തുകയും സഹിലിന്റെ ഓൾറൌണ്ട് പ്രകടനവും ഹൈദരാബാദ് തുണയായി. ശിഖർ സിങ് പ്രതിരോധത്തിന് കരുത്തും പകർന്നു. ഒടുവിൽ പെന്റോസിന്റെ അറ്റാക്കിനു നിയാസ് തടയിട്ടതോടെ ഹൈദരാബാദ് ചുവടുറപ്പിച്ചു.

പ്രീത് കിരണിന്റെ പാസ്സിങ്ങും ഹൈദരാബാദിന് ഗുണം ചെയ്തു. എന്നാൽ സഹിലിന്റെ ലക്ഷ്യം തെറ്റിയ അടി ബംഗളുരുവിനു സൂപ്പർ പോയിന്റ് നൽകി. എന്നാൽ ലിബറോ ദീപുവിന്റെ അതിമനോഹര പ്രതിരോധം ബംഗളുരു അറ്റാക്കർ പെന്റോസിന്റെ വഴിയടച്ചു. ഇത് നിർണായകമായി. വിക്ടർ യുടി യമാമോട്ടോ ക്രോസ്സ് ബോഡി സ്‌പൈക്കുകൾ ഹൈദരാബാദിന് നിർണയക പോയിന്റുകൾ നൽകി. ഇതിനിടെ വെസ്റ്റ് ഒന്നാന്തരം സെർവിലൂടെ ബംഗളുരുവിനു സൂപ്പർ പോയിന്റ് സമ്മാനിച്ചു. സഹിലിനെ ജിഷ്ണു മിന്നും ബ്ലോക്കിൽ തടയുകയും ചെയ്തതോടെ കളി അഞ്ചാം സെറ്റിലേക്ക് വന്നു.

ആദ്യ മൂന്ന് പോയിന്റ് പിടിച്ചു ബംഗളുരു നല്ല തുടക്കം കുറിച്ചതാണ്. എന്നാൽ യുടിയുടെ മികവിൽ ഹൈദരാബാദ് തിരിച്ചു വന്നു. ശിഖറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ബംഗളുരു അറ്റക്കർമാരെ നിലയറുപ്പിക്കാൻ സമ്മതിച്ചില്ല. പിന്നാലെ സേതുവിന്റെ സർവീസ് പിഴവ് സൂപ്പർ പോയിന്റിലും തിരിച്ചടിയായി. ഹൈദരാബാദ് ജയവും പിടിച്ചു.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ കുതിപ്പില്‍ മുംബൈ മിറ്റിയോഴ്‌സിന് ആദ്യ തോല്‍വി

ഹൈദരാബാദ്: ആര്‍ ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. നാല് സെറ്റ് പോരാട്ടത്തിലാണ് ജയം (12-15, 15-7, 15-12, 21-20). നന്ദഗോപാലാണ് കളിയിലെ താരം. 12 പോയിന്റുമായി അഹമ്മദാബാദ് രണ്ടാമതെത്തി. മുംബൈ മൂന്നാമതായി. ആദ്യ സെറ്റില്‍ അഹമ്മദാബാദ് മികച്ച തുടക്കം നേടി. മുത്തുസ്വാമി അപ്പാവു അവസരമൊരുക്കിയപ്പോള്‍ നന്ദഗോപാല്‍ കിടയറ്റ അറ്റാക്കിലൂടെ അഹമ്മദാബാദിന് പോയിന്റുകള്‍ നല്‍കി. അഭിനവും മിന്നി. മറുവശത്ത് വിടവുകള്‍ കണ്ടെത്തി മുംബൈ ആക്രമിച്ചു. മത്തിയാസ് ലോഫ്‌റ്റെന്‍സസിന്റെ സൂപ്പര്‍ സെര്‍വിലൂടെയായിരുന്നു തുടക്കം. പീറ്റര്‍ ഒസ്റ്റവിക് രണ്ട് തവണ അംഗമുത്തുവിനെ ബ്ലോക്ക് ചെയ്തു. പിന്നാലെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ മുംബൈ ആദ്യ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ അഹമ്മദാബാദ് കളി മാറ്റി. ബട്ടുര്‍ ബറ്റ്‌സുറിയുടെ പ്രത്യാക്രമണമാണ് കണ്ടത്. മുംബൈ പ്രതിരോധത്തെ സമ്മര്‍ത്തിലാക്കി അംഗമുത്തുവും തൊടുക്കാന്‍ തുടങ്ങി. ഇതിനിടെ നന്ദയുടെ സൂപ്പര്‍ സ്‌പൈക്കില്‍ അഹമ്മദാബാദ് സൂപ്പര്‍ പോയിന്റും നേടി. കളി മുറുകി.

ബറ്റ്‌സുറിയും അംഗമുത്തുവും നിരന്തരം ആക്രമണം നടത്തിയതോടെ കളി അഹമ്മദാബാദിന്റെ കൈയിലായി. പിന്നിലായതോടെ മുംബൈ ബ്ലോക്കര്‍ കാര്‍ത്തികിനെ രംഗത്തിറക്കി. സൂപ്പര്‍ സെര്‍വിലൂടെ കാര്‍ത്തിക് ഉടന്‍തന്നെ കളിയില്‍ സ്വാധീനമുണ്ടാക്കി. പിന്നാലെ നിഖിലിന്റെ ഇടംകൈ സ്‌പൈക്ക് മുംബൈക്ക് പ്രതീക്ഷ പകര്‍ന്നു. പക്ഷേ, നന്ദ വിട്ടുകൊടുത്തില്ല. ഒന്നാന്തരം സെര്‍വിലൂടെ നന്ദ അഹമ്മാബാദിനെ ട്രാക്കിലെത്തിച്ചു. ആവേശകരമായ നാലാം സെറ്റില്‍ ലീഡും നേടി. ഒടുവില്‍ ലോഫ്‌റ്റെന്‍സിന്റെ തകര്‍പ്പന്‍ അടി ബ്ലോക്ക് ചെയ്തു അംഗമുത്തു കളി അഹമ്മദാബാദിന്റെ പേരിലാക്കി. ഇന്ന് രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ഡല്‍ഹി തൂഫാന്‍സും ഗോവ ഗാര്‍ഡിയന്‍സും ഏറ്റുമുട്ടും. രാത്രി 8.30ന് കേരള ഡെര്‍ബിയാണ്. രണ്ടാം ജയം തേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസ് ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ കേരളടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 3-1ന് കാലിക്കറ്റിനായിരുന്നു ജയം. നാലാം സീസണില്‍ നിരാശപ്പെടുത്തിയ ഇരുടീമുകള്‍ക്കും നിലവില്‍ 4 പോയിന്റ് വീതമാണുള്ളത്, കാലിക്കറ്റ് ഏറ്റവും അവസാന സ്ഥാനത്തും കൊച്ചി 9ാം സ്ഥാനത്തും. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിന് ഇന്ന് അവസാന മത്സരമാണ്, ടീം നേരത്തേ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ ശനിയാഴ്ച്ച നടന്ന അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍ നിന്ന്

പ്രൈം വോളിബോള്‍ ലീഗ്; ഡൽഹി തൂഫാൻസിനെ കീഴടക്കി ചെന്നൈ ബ്ലിറ്റ്‌സ്‌ ആദ്യ നാലിൽ

ഹൈദരാബാദ്: ആർ ആർ കാബെൽ പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ ചെന്നൈ ബ്ലിറ്റ്‌സിന്‌ നാലാം ജയം. ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു. സ്‌കോർ: 15–10, 15–10, 15–10. ചെന്നൈ മൂന്നാമതും ഡൽഹി ആറാമതുമാണ്‌. ചെന്നൈക്ക്‌ ആറ്‌ കളിയിൽ ഒൻപത്‌ പോയിന്റായി. സമീർ ച‍ൗധരിയാണ്‌ കളിയിലെ താരം.

തരുൺ ഗ‍ൗഡയും ജെറോം വിനിതും കരുത്തുറ്റ തുടക്കമാണ്‌ ചെന്നൈക്ക്‌ നൽകിയത്‌. അതേസമയം, ഹെസ്യൂസ്‌ ച‍ൗറിയോ ഡൽഹിയെ കാത്തു. പക്ഷേ, ലൂയിസ്‌ പെറോറ്റോ ഡൽഹി പ്രതിരോധത്തെ തകർത്ത്‌ ചെന്നൈയെ തിരികെ കൊണ്ടുവരികയായിരുന്നു. ബ്ലോക്കർ സുരാജ്‌ ച‍ൗധരിയുടെ മിടുക്കും കൂടിയായപ്പോൾ തുടക്കത്തിൽതന്നെ ചെന്നൈ ലീഡ്‌ നേടി. ലിബെറോ ആനന്ദാണ്‌ ഡൽഹിയെ മികച്ച കളിയിലൂടെ ഉണർത്തിയത്‌. അതേസമയം, ചെന്നൈയുടെ സെറ്റർ സമീർ മികച്ച പാസുകളിലൂടെ ഡൽഹിയെ പ്രതിരോധത്തിലാക്കി. പിന്നാലെ അസിസ്ബെക്‌ കുച്‌കൊറോവ്‌ കളത്തിൽ ചെന്നൈയുടെ അറ്റാക്കിങ്‌ നിരയ്‌ക്ക്‌ കരുത്തു പകർന്നു. കളി ചെന്നൈയുടെ നിയന്ത്രണത്തിലുമായി.

മിഡിൽ സോണിലെ ചെന്നൈയുടെ ദ‍ൗർബല്യം മുതലെടുത്ത ചെന്നൈ ആഞ്ഞടിച്ചു. സുരാജിന്‌ അവസരമൊരുക്കി സമീറാണ്‌ ചെന്നൈയുടെ കളി വേഗത്തിലാക്കിയത്‌. ജെറോമും അതിനൊപ്പം ചേർന്നു. പിന്നാലെ നിർണായക സൂപ്പർ പോയിന്റിലൂടെ ചെന്നൈ കളി പിടിച്ചു. സൂപ്പർ സെർവിലൂടെ തരുണാണ്‌ ജയമൊരുക്കിയത്‌. ഇന്ന് വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് ഡൽഹി തൂഫാൻസ് മത്സരത്തിൽ നിന്ന്

കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസിന് ആദ്യ ജയം

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസസണില്‍ ആദ്യജയം കുറിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ കീഴടക്കി (15-10, 15-11, 15-12). മോഹന്‍ ഉക്രപാണ്ഡ്യന്‍ ആണ് കളിയിലെ താരം. ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. തോറ്റിട്ടും കഴിഞ്ഞ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷമീമുദ്ധീന്റെ ഉശിരന്‍ പ്രകടനത്തിലൂടെയായിരുന്നു തുടക്കം.

കൊല്‍ക്കത്തയുടെ അപകടകാരിയായ അശ്വില്‍ റായിയുടെ സെര്‍വുകള്‍ കൃത്യമായി ബ്ലോക്ക് ചെയ്തു. അശോക് ബിഷ്‌ണോയിയുടെ ഒന്നാന്തരം സെര്‍വുകളുമായപ്പോള്‍ കാലിക്കറ്റ് കളംപിടിച്ചു. ഇതിനിടെ കൊല്‍ക്കത്തയുടെ വിദേശ താരം മാര്‍ട്ടിന്‍ ടകവര്‍ സൂപ്പര്‍ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ ഞെട്ടിച്ചു. പക്ഷേ, സെര്‍വീസ് പിഴവുകള്‍ അവര്‍ക്ക് വിനയായി.

രണ്ടാം സെറ്റില്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ കളംനിറഞ്ഞു. ഒന്നാന്തരം പാസുകളിലൂടെ ക്യാപ്റ്റന്‍ അറ്റാക്കര്‍ക്കമാര്‍ക്ക് ഊര്‍ജം പകരുകയായിരുന്നു. സന്തോഷ് കൂടി ആക്രമണത്തില്‍ എത്തിയതോടെ കാലിക്കറ്റിന്റെ കളി വേഗത്തിലായി. വികാസ് മാനും ഷമീമും ചേര്‍ന്ന് മികച്ച ബ്ലോക്കുകള്‍ തീര്‍ത്തു. ഇതോടെ കൊല്‍ക്കത്തയുടെ ആക്രണനിര പതറി. ഇതിനിടെ സെര്‍വീസ് പിഴവുകളാണ് കാലിക്കറ്റിന് തിരിച്ചടിയായത്. കൊല്‍ക്കത്ത തിരിച്ചടിക്കാന്‍ തുടങ്ങി. പക്ഷേ, പങ്കജ് ശര്‍മയുടെ സ്‌പൈക്ക് പുറത്തേക്കായതോടെ കാലിക്കറ്റ് രണ്ടാം സെറ്റ് പിടിച്ചു. പ്രതിരോധത്തില്‍ ഷമീം തിളങ്ങിയതോടെ കാലിക്കറ്റ് തിരിച്ചുവരികയായിരുന്നു. കൊല്‍ക്കത്ത സെറ്റര്‍ ജിതിന്റെ പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം കാലിക്കറ്റ് മികച്ച പ്രതിരോധം കാട്ടി തടഞ്ഞു. ആക്രമണനിരയില്‍ സന്തോഷും തരുഷ ചാമത് ഒരുപോലെ തിളങ്ങിയതോടെ കാലിക്കറ്റ് ഏകപക്ഷീയമായ സെറ്റുകള്‍ കുറിച്ച് മൂന്ന് പോയിന്റും സ്വന്തമാക്കി.

തങ്ങളുടെ സീസണിലെ അവസാന മത്സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. നാളെ (ശനി) വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

Image Caption

1.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് ഹീറോസ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്

2.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെതിരായ മത്സരത്തില്‍ വിജയം ആഘോഷിക്കുന്ന കാലിക്കറ്റ് ഹീറോസ് ടീം

പ്രൈം വോളിബോൾ: ഗോവ ഗാർഡിയൻസിനെ തോൽപ്പിച്ച് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്

ഹൈദരാബാദ്‌: ആർ. ആർ കാബെൽ പ്രൈം വോളിബോൾ ലീഗ്‌ നാലാം സീസസണിൽ ഗോവ ഗാർഡിയൻസിനെതിരെ മികച്ച ജയവുമായി ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സ്‌. വ്യാഴാഴ്‌ച ഹൈദരാബാദ്‌ ഗച്ചിബ‍ൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല്‌ സെറ്റ്‌ നീണ്ട പോരിലായിരുന്നു ജയം. സ്‌കോർ: 15–13, 20–18, 15–17, 15–9. ആദ്യ രണ്ട്‌ സെറ്റ്‌ നേടി ഹൈദരാബാദ്‌ ആധിപത്യം പിടിച്ചപ്പോൾ മൂന്നാം സെറ്റ്‌ പിടിച്ച്‌ ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. ഹൈദരാബാദിന്റെ ബ്രസീലുകാരൻ യുദി യമമോട്ടോയാണ്‌ കളിയിലെ താരം. ജയത്തോടെ ഏഴ്‌ പോയിന്റുമായി ഹൈദരാബാദ്‌ ആറാം സ്ഥാനത്തെത്തി.

വീറുറ്റ പോരിൽ ആദ്യ രണ്ട്‌ സെറ്റും നേടിയ ഹൈദരാബാദ്‌ മൂന്നാം സെറ്റ്‌ നഷ്ടമായെങ്കിലും യമമോട്ടോയുടെയും സഹിലിന്റെയും ആക്രമണത്തിൽ ജയം പിടിച്ചു. ആദ്യ സെറ്റിൽ യമമോട്ടോയും സഹിൽ കുമാറുമാണ്‌ ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത്‌. ഇരുവരുടെയും തകർപ്പൻ സ്‌മ്ലാഷുകൾക്ക്‌ ഗോവ ഗാർഡിയൻസിന്‌ മറുപടിയുണ്ടായില്ല. നതാനിതേൽ ഡികിൻസണും ചിരാഗ്‌ യാദവും കിടയറ്റ സ്‌പൈക്ക്‌സുമായി പൊരുതിയെങ്കിലും സഹിലിന്റെ തകർപ്പൻ ഇടിയോടെ ആദ്യ സെറ്റ്‌ ഹൈദരാബാദ്‌ പിടിച്ചു. രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു കളി.

മൂന്നാം സെറ്റ്‌ ആവേശകരമായിരുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ഗോവയായിരുന്നു തുടക്കം ടോപ്‌ഗിയറിൽ. ദുശ്യന്ത്‌ സിങ്ങിന്റെ തകർപ്പൻ സെർവിലൂടെ അവർ ലീഡ്‌ നേടി. സഹിൽ ഹൈദരാബാദിന്‌ ലീഡ്‌ കുറയ്‌ക്കാൻ സഹായിച്ചു. പ്രിൻസും ഗ‍ൗരവ്‌ യാദവും ഗോവയ്‌ക്കായി വിയർത്തുകളിച്ചു. ഇതോടെ ഗോവ മൂന്നാം സെറ്റ്‌ നേടി.

നാലാം സെറ്റിൽ ശിഖർ സിങ്ങിന്റെ ഉജ്വല ബ്ലോക്കുകളിലൂടെ ഹൈദരാബാദ്‌ കളി പിടിച്ചു. ഗോവയുടെ പിഴവുകളും വന്നതോടെ ഹൈദരാബാദ്‌ മുന്നേറി. ജയവും നേടി. നാളെ (വെള്ളി) വൈകിട്ട് 6.30ന് ആദ്യമത്സരത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. 8.30ന് ഡൽഹി തൂഫാൻസും ചെന്നൈ ബ്ലിറ്റ്സും തമ്മിലാണ് രണ്ടാം മത്സരം.

Image Caption

പ്രൈം വോളിബോൾ ലീഗിൽ വ്യാഴാഴ്ച നടന്ന ഗോവ ഗാർഡിയൻസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്
മത്സരത്തിൽ നിന്ന്

കാലിക്കറ്റ് ഹീറോ സെമി കാണാതെ പുറത്ത്

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി ഫൈനൽ കാണാതെ പുറത്തായി. ബുധനാഴ്ച ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസിനോട് 5 സെറ്റ് നീണ്ട തകർപ്പൻ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ രണ്ട് സെറ്റ് നഷ്ടമായ കാലിക്കറ്റ് തുടർന്നുള്ള രണ്ട് സെറ്റുകൾ സ്വന്തമാക്കി കളിയിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന സെറ്റിൽ കാലിടറുകയായിരുന്നു. സ്കോർ: 20-18, 20-18, 7-15, 11-15, 15-12.

തോറ്റെങ്കിലും കാലിക്കറ്റിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷമീമുദ്ദീൻ ആണ് കളിയിലെ താരം. സീസണിൽ ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. 13 പോയിന്റോടെ പട്ടികയിലും ഒന്നാമതെത്തി. ഇന്ന് നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം ജയിച്ചിരുന്നെങ്കിൽ ഹീറോസിന് സെമി സാധ്യത നിലനിർത്താമായിരുന്നു. ഒക്ടോബർ 19ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായാണ് കാലിക്കറ്റ് ഹീറോസിന്റെ അടുത്ത മത്സരം.

അഞ്ച് സെറ്റ് ത്രില്ലറില്‍ അഹമ്മദാബാദിനെതോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സിന്റെ ജൈത്രയാത്ര

കൊച്ചി: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ് ത്രില്ലറില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോല്‍പിച്ചു. സകോര്‍ 15-10, 10-15, 15-11, 12-15, 15-13. ചെന്നൈയെ മുന്നില്‍ നിന്ന് നയിച്ച ജെറോം വിനിത് ആണ് കളിയിലെ താരം. ജയത്തോടെ ചെന്നൈ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈയുടെ മൂന്നാം ജയമാണിത്. ക്യാപ്റ്റന്‍ ജെറോം അറ്റാക്കിങിന് നേതൃത്വം നല്‍കിയതോടെ ചെന്നൈ തുടക്കം മികച്ചതാക്കി. ഒരു മികച്ച സൂപ്പര്‍ സെര്‍വിലൂടെ അഹമ്മദാബാദിന്റെ പ്രതിരോധത്തെ പരീക്ഷിച്ച ജെറോം ചെന്നൈക്ക് മുന്‍തൂക്കം നല്‍കി. മുത്തുസാമി അപ്പാവ് അഹമ്മദാബാദിനെ കൗണ്ടര്‍ അറ്റാക്കിലൂടെ കളിയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ ബറ്റൂര്‍ ബാറ്റ്‌സൂരിയുടെ ഷോട്ടിലെ പിഴവ്, ചെന്നൈ ബ്ലിറ്റിസിന് നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിക്കൊടുത്തു. പ്രതിരോധത്തില്‍ അഖിന്‍ അഹമ്മദാബാദിനായി സ്വാധീനം ചെലുത്തി. ബാറ്റ്‌സൂരിയുടെ ക്രോസ്‌ബോഡി സ്‌പൈക്കുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിയതോടെ, ചെന്നൈ വീണ്ടും സമ്മര്‍ദത്തിലായി. അങ്കമുത്തുവിന്റെ പ്രകടനം രണ്ടാം സെറ്റ് അഹമ്മദാബാദിന് അനുകൂലമാക്കി.

തരുണ്‍ ഗൗഡയുടെ സൂപ്പര്‍ സെര്‍വ് ചെന്നൈയുടെ ആത്മവിശ്വാസം വീണ്ടെടുത്തു. തന്റെ ആദ്യ മത്സരം കളിച്ച അസീസ്‌ബെക്ക് കുച്‌കോറോവ്, അഹമ്മദാബാദിന്റെ ആക്രമണങ്ങള്‍ തടയാന്‍ മികച്ച ബ്ലോക്കുകള്‍ നടത്തി. ലൂയിസ് പെറോറ്റോ കൂടി ബ്ലിറ്റ്‌സിനായി ആക്രമണത്തില്‍ ചേര്‍ന്നതോടെ കളി വീണ്ടും മാറിമറിഞ്ഞു. നന്ദഗോപാലിന്റെ സെര്‍വീസ് ചെന്നൈ നിരയില്‍ സമ്മര്‍ദം സൃഷ്ടിച്ചു. സെറ്റര്‍ സമീറിന്റെ ശക്തമായ പാസിങും സൂരജ് ചൗധരിയുടെ മികച്ച പ്രതിരോധവും വിഫലമായി, ഒരു സൂപ്പര്‍ സെര്‍വിലൂടെ അഹമ്മദാബാദ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാന സെറ്റില്‍ അസീസ്‌ബെക്കിന്റെ മികച്ച ബ്ലോക്കിങ് അഹമ്മദാബാദ് അറ്റാക്കര്‍മാരെ തടഞ്ഞു. അഖിന്‍ ജെറോമിന്റെ അറ്റാക്കിങ് തടഞ്ഞതോടെ പോയിന്റും മാറിമറിഞ്ഞു. പെറോറ്റോയും മുത്തുസാമിയും ചേര്‍ന്ന് മികച്ച ബ്ലോക്കിങ് സൃഷ്ടിച്ച് നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റും നേടി. ജെറോമിന്റെ മികച്ച പ്രകടനത്തിലൂടെ അവിസ്മരണീയ ജയവും ചെന്നൈ സ്വന്തംപേരിലാക്കി. നാളെ (വ്യാഴം)ഒരു മത്സരം മാത്രമാണുള്ളത്. വൈകിട്ട് 6.30ന് ഗോവ ഗാര്‍ഡിയന്‍സ് ഹൈദാരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും.

Exit mobile version