മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ച് ആയേക്കുമെന്ന് സൂചന

മുന്‍ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തറെ ശ്രീലങ്കയുടെ മുഖ്യ കോച്ചായി നിയമിക്കുമെന്ന് സൂചന. പാക്കിസ്ഥാന് ടീം ലോകകപ്പിന് ശേഷം മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. ശ്രീലങ്ക കോച്ചായി മാര്‍ക്ക് രാംപ്രകാശിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മാര്‍ക്ക് രാംപ്രകാശ് ബോര്‍ഡിന്റെ ഓഫര്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മിക്കി ആര്‍തറിനെയാണ് ടീം കോച്ചാക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. രാംപ്രകാശ് ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് അവസാന നിമിഷം പിന്മാറുകയാണെന്നാണ് അറിയുന്നത്.

തീരുമാനം അന്തിമമാവുകയാണെങ്കില്‍ ശ്രീലങ്കയുടെ നാലാമത്തെ വിദേശ മുഖ്യ കോച്ചായി ആര്‍തര്‍ മാറും. മിക്കി ആര്‍തര്‍ മൂന്ന് വര്‍ഷം പാക്കിസ്ഥാന് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. അതിന് മുമ്പ് 2005 മുതല്‍ 2010 വരെ ദക്ഷിണാഫ്രിക്കയുടെയും 2011 മുതല്‍ 2013 വരെ ഓസ്ട്രേലിയയുടെയും കോച്ചായി മിക്കി പ്രവര്‍ത്തിച്ചു. ആര്‍തറുടെ കീഴില്‍ പാക്കിസ്ഥാന്‍ ലോക ടി20 രാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും ടെസ്റ്റില്‍ ടീമിന്റെ പ്രകടനം ദാരുണമായിരുന്നു.

2017 ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ വിജയിച്ചതും ആര്‍തറുടെ കാലത്തായിരുന്നു.

തന്നെ ഇംഗ്ലണ്ട് പുറത്താക്കിയെന്ന് അറിയിച്ച് മാര്‍ക്ക് രാംപ്രകാശ്

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ചായ മാര്‍ക്ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പിനു ശേഷം ആഷസ് പരമ്പരയുടെ ഭാഗമായി മാര്‍ക്ക് രാംപ്രകാശ് ടീമിനൊപ്പമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് ഇറക്കിയ പ്രസ്താവനയില്‍ സ്ഥിതീകരിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ കോച്ചിംഗ് സെറ്റപ്പ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ടീമിനെ സഹായിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ടീമിനു പിന്തുണ സ്റ്റാഫിനും ഭാവിയിലേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മാര്‍ക്ക് രാംപ്രകാശ് ട്വീറ്റ് ചെയ്തു.

വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര നഷ്ടമായതും ഏകദിന പരമ്പരയില്‍ 2-2നു സമനിലയില്‍ പിരിഞ്ഞതുമാണ് കാരണത്തിനു പിന്നിലെന്നും അറിയുന്നു. രാംപ്രകാശ് കുറച്ച് കാലമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ കാര്യം മാത്രമാണ് നോക്കിയിരുന്നത്. അതേ സമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രഹാം തോര്‍പ്പ് ആയിരുന്നു.

Exit mobile version