ഫൈനല്‍ ചെന്നൈയില്‍ അല്ല, ഇത്തവണ ഹൈദ്രാബാദില്‍

2019 ഐപിഎല്‍ സീസണ്‍ ഫൈനല്‍ മേയ് 12നു ഹൈദ്രാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായാണ് ഈ സീസണില്‍ ഫൈനല്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതുവില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കാണ് പുതിയ സീസണിലെ ഉദ്ഘാടന മത്സരവും ഫൈനല്‍ മത്സരവും ആതിഥേയത്വം വഹിക്കുവാനുള്ള അവകാശം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്കായിരുന്നു ഉദ്ഘാടന മത്സരത്തിനുള്ള അനുമതിയെങ്കിലും ഫൈനല്‍ അവിടെ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു.

എംഎ ചിദംബരം സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകളില്‍ കാണികള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി ലഭിയ്ക്കാതെ വന്നതോടെയാണ് ഈ തീരൂമാനത്തിലേക്ക് ബിസിസിഐ എത്തിചേര്‍ന്നത്. അതേ സമയം ഒന്നാം ക്വാളിഫയര്‍ ചെന്നൈയില്‍ വെച്ചാകും നടത്തുക. ആദ്യ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിശാഖപട്ടണത്താണ് അരങ്ങേറുക.

ചെന്നൈയിലെ ഉദ്ഘാടന മത്സരം, മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്

ഐപിഎല്‍ 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനു മുമ്പ് ഇന്ത്യയുടെ മിലിട്ടറി ബാന്‍ഡിന്റെ വക പ്രകടനമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുമ്പാണ് മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്. നേരത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റി ആ പണം പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിനു കൈമാറുമെന്നും ബിസിസഐ അറിയിച്ചിരുന്നു.

അത് കൂടാതെ പട്ടാളത്തൊപ്പിയണിഞ്ഞ് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഇന്ത്യന്‍ ടീം തങ്ങളുടെ ഒരു മത്സരത്തിന്റെ മാച്ച് ഫീസും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇതിനു ശേഷമാണ് മിലിട്ടറി ബാന്‍ഡിന്റെ പ്രകടനത്തിലൂടെ വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ ബിസിസിഐയുടെ ശ്രമം. അത് കൂടാതെ ഇന്ത്യയുട സൈന്യത്തിന്റെ പ്രതിനിധികളെയും മത്സരത്തിന്റെ അന്ന് ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

Exit mobile version