പഴയ ശീലവുമായി ചെന്നൈ, ധോണിയ്ക്ക് കീഴിൽ ജയം, സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയത് 13 റൺസിന്
ക്യാപ്റ്റനായി മടങ്ങിയെത്തിയ എംഎസ് ധോണിയുടെ കീഴിൽ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിക്കോളസ് പൂരന്‍ പുറത്താകാതെ 66 റൺസുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ 38 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു സൺറൈസേഴ്സിനെ കാത്തിരുന്നത്. 6 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സിന് 189 റൺസ് മാത്രമേ നേടാനായുള്ളു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ നേടിയ മുകേഷ് ചൗധരിയുടെ ബൗളിംഗ് പ്രകടനം ശ്രദ്ധേയമായിരുന്നു. അവസാന ഓവറിൽ 24 റൺസ് വഴങ്ങിയെങ്കിലും താരം തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.
മികച്ച തുടക്കമാണ് അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണും ചേര്‍ന്ന് നേടിയത്. എന്നാൽ പവര്‍പ്ലേയിലെ അവസാന ഓവറിൽ മുകേഷ് ചൗധരി അഭിഷേക് ശര്‍മ്മയെയും രാഹുല്‍ ത്രിപാഠിയെയും അടുത്തടുത്ത ഓവറിൽ പുറത്താക്കിയപ്പോള്‍ 58/0 എന്ന നിലയിൽ നിന്ന് 58/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. രണ്ട് സിക്സ് അടക്കം 17 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയും നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് ഒന്ന് പതറി.

പത്തോവറിൽ 89 റൺസായിരുന്നു 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് നേടിയത്. 36 പന്തിൽ 78 ആയി ലക്ഷ്യം കുറച്ച് കൊണ്ടുവരുവാന്‍ കെയിന്‍ വില്യംസണും നിക്കോളസ് പൂരനും സാധിച്ചുവെങ്കിലും 47 റൺസ് നേടിയ വില്യംസണെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡ്വെയിന്‍ പ്രിട്ടോറിയസ് 38 റൺസ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു.
സൺറൈസേഴ്സ് പ്രതീക്ഷകളെല്ലാം നിക്കോളസ് പൂരനിലേക്ക് വന്നപ്പോള്‍ അവസാന മൂന്നോവറിൽ 56 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ മുകേഷ് ചൗധരി ശശാങ്കിനെയും(15) വാഷിംഗ്ടൺ സുന്ദറിനെയും പുറത്താക്കിയപ്പോള്‍ 29 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയ നിക്കോളസ് പൂരനും സൺറൈസേഴ്സിന്റെ വിജയം സാധ്യമാക്കാനായില്ല.
അവസാന ഓവറിൽ മുകേഷ് ചൗധരിയെ മൂന്ന് സിക്സിനും ഒരു ഫോറിനും പൂരന്‍ പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 24 റൺസ് വന്നുവെങ്കിലും ജയം ചെന്നൈയ്ക്കൊപ്പം ആയിരുന്നു. മുകേഷ് നാല് വിക്കറ്റ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 33 പന്തിൽ പുറത്താകാതെ 64 റൺസ് നേടി.