ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍; എസ് എസ് ബി ജേതാക്കള്‍

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ് എസ് ബി (സശസ്ത്രസീമാബെല്‍)ക്ക് കിരീടം. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എസ് പി എസ് ബി(സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്)യെ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ കീഴടക്കിയാണ് എസ് എസ് ബിയുടെ കിരീടനേട്ടം. ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് എസ് എസ് ബി കിരീടം ചൂടുന്നത്.

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍ട്ടിഷൂട്ടൗട്ട് വേണ്ടിവന്നത്. അത്യന്തം വാശിയേറിയ മത്സരമാണ് കളിയുടെ ആദ്യാവസാനം നടന്നത്. ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി അസ്‌ട്രോടര്‍ഫില്‍ നിറഞ്ഞുകളിച്ചപ്പോള്‍ മത്സരം പലപ്പോഴും ആവേശകരമായി. പതിനെട്ടാം മിനുട്ടില്‍ എസ് പി എസ് ബിയാണ് ആദ്യം ഗോള്‍ നേടിയത്. എസ് എസ് ബിയെ ഞെട്ടിച്ച് കൊണ്ട് ശൈലജ കുമാരി ഗൗതമാണ് സ്‌കോര്‍ ചെയ്തത്. ഗോള്‍മഴ പെയ്യിച്ച് എതിരാളികളെ വിറപ്പിച്ചിരുന്ന എസ് എസ് ബിയുടെ മുന്നേറ്റനിരയെ എസ് പി എസ് ബി പ്രതിരോധ നിര താഴിട്ടുപൂട്ടി. പ്രീതി സിമാറും രഞ്ജിതമിന്‍ജും മനീഷ റാത്തിയും ഉള്‍പ്പെട്ട മുന്നേറ്റനിരയ്ുടെ താളം തെറ്റിക്കുന്നതില്‍ എസ് പി എസ് ബി ഒരു പരിധി വരെ വിജയം കണ്ടു. മിന്നല്‍ പ്രത്യാക്രമണങ്ങളുമായി പൂജാ ഭട്ടും ക്യാപ്ടന്‍ മംമ്ത ഭട്ടും എസ് എസ് ബി പ്രതിരോധനിരയെ വിറപ്പിച്ചു.

എസ് എസ് ബിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് മുപ്പത്തിയെട്ടാം മിനുട്ടില്‍ രഞ്ജിത മിന്‍ജിലൂടെ ഫലം കണ്ടു. ഫീല്‍ഡ് ഗോളിലൂടെ മിന്‍ജ് ടീമിനെ ഒപ്പമെത്തിച്ചു. പ്രതിരോധത്തില്‍ കോട്ടകെട്ടി ഇരുടീമുകളും കളി മെനഞ്ഞതോടെ മത്സരം നിശ്ചിത സമയത്ത് തുല്യനിലയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്നത് ത്രസിപ്പിക്കുന്ന പെനാല്‍ട്ടി ഷൂട്ടൗട്ടാണ്. ലഭിച്ച നാല് ഷൂട്ടുകളില്‍ മൂന്നെണ്ണം എസ് എസ് ബി ഗോളാക്കി മാറ്റിയപ്പോള്‍ എസ് പി എസ് ബിക്ക് ഒരു ഷൂട്ട് മാത്രമേ ഗോളിലേക്ക് തിരിച്ചുവിടാനായുള്ളൂ. മനീഷ റാത്തി, പ്രീതി സിമാര്‍, കനികരാജ് എന്നിവര്‍ ഷൂട്ട് ഗോളാക്കി മാറ്റിയപ്പോള്‍ അന്‍ജിക ഷൂട്ട് തുലച്ചു.

എസ് പി എസ് ബിയുടെ മൂന്ന് ഷൂട്ടുകള്‍ വിഫലമാക്കിയ ഗോള്‍കീപ്പര്‍ കെര്‍ക്കേട്ട ആല്‍ഫയാണ് എസ് എസ് ബിയുടെ വിജയശില്‍പി. സവിത,ഗൗതം കുമാരി ഷെല്‍ജ,ക്യാപ്ടന്‍ മംമ്ത ഭട്ട് എന്നിവര്‍ എസ് പി എസ് ബിയുടെ ഷൂട്ട് നഷ്ടപ്പെടുത്തിയപ്പോള്‍ ധവാല്‍ മനീഷ മാത്രമാണ് ഷൂട്ട് ഗോളിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ 6 മത്സരങ്ങളില്‍ നിന്നായി 44 ഗോളുകള്‍ നേടിയ എസ് എസ് ബിയാണ് ടീം ഗോള്‍ സ്‌കോറിംഗില്‍ ഒന്നാമതെത്തിയത്.എസ് എസ് ബിയുടെ മുന്നേറ്റനിര താരം പ്രീതി സിമാറാണ്. ആകെ 12 ഗോളുകളാണ് പ്രീതി സിമാര്‍ നേടിയത്. 9 ഗോളുകളുമായി എസ് എസ് ബിയുടെ തന്നെ മനീഷ റാത്തിയും ഏഴ് ഗോളുകളുമായി എസ് എസ് ബി താരം രഞ്ജിത മിന്‍ജുമാണ് തൊട്ടുപിന്നിലെത്തിയത്. ബെംഗളുരുവിനെ മറുപടിയില്ലാത്ത പത്ത് ഗോളുകള്‍ക്ക് തകര്‍ത്ത് യൂക്കോബാങ്ക് ഹോക്കി അക്കാദമി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടി. കൗമാര താരം പ്രിയ സെയ്‌നി നേടിയ നാലുഗോളുകളാണ് യൂക്കോബാങ്കിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.യൂക്കോ ബാങ്കിനായി പൂജയും ചഞ്ചലും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ മോനിഷ്‌ക,കാജല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.